സിയോൾ: ഭക്ഷണാവശ്യത്തിനായി നായയിറച്ചി ഉപയോഗിക്കുന്നതിന് ദക്ഷിണ കൊറിയയിൽ പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനം. ഇതുസംബന്ധിച്ച നിയമം 2027 ഫെബ്രുവരി മുതൽ രാജ്യത്ത് പൂർണ്ണതോതിൽ നടപ്പിലാകും. പൊതുജനങ്ങളിൽ 80 ശതമാനം ആളുകളും ഈ നിരോധന നീക്കത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഭക്ഷണത്തിനായി നായ്ക്കളെ വളർത്തുന്നതും അവയെ കശാപ്പ് ചെയ്യുന്നതും വിതരണവും വിപണനവും നടത്തുന്നതുമെല്ലാം കർശന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടും. മൂന്ന് വർഷത്തെ സാവകാശം നൽകിക്കൊണ്ടുള്ള ഈ സുപ്രധാന നിയമം 2024 ജനുവരിയിലാണ് ദക്ഷിണ കൊറിയൻ പാർലമെന്റ് പാസാക്കിയത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 5,600-ലധികം സ്ഥാപനങ്ങളെ അത് നേരിട്ട് ബാധിക്കുമെന്നാണ് കണക്കുകൾ. എന്നാൽ നിലവിൽ തന്നെ ഭൂരിഭാഗം ഫാമുകളും പ്രവർത്തനം അവസാനിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
നിയമം മൂലം പ്രതിസന്ധിയിലാകുന്ന കർഷകർക്കും വിതരണക്കാർക്കും റസ്റ്റോറന്റ് ഉടമകൾക്കും ആവശ്യമായ പിന്തുണ നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ നിലവിൽ തന്നെ നായയിറച്ചി കഴിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. നിയമനിർമ്മാണത്തിന് മുന്നോടിയായി ഏകദേശം 2,000 പേരിൽ നടത്തിയ സർവേയിൽ 90 ശതമാനം ആളുകളും ഭാവിയിൽ ഇത്തരം വിഭവങ്ങൾ കഴിക്കാൻ താല്പര്യമില്ലെന്നാണ് വ്യക്തമാക്കിയത്. സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനത്തിലധികം പേർ നിരോധനത്തെ അനുകൂലിച്ചപ്പോൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും നായയിറച്ചി കഴിച്ചിട്ടില്ലെന്ന് 95 ശതമാനത്തോളം ആളുകൾ പ്രതികരിച്ചു.
ഒരു കാലത്ത് ഈ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന സിയോങ്‌നാമിലെ മൊറാൻ മാർക്കറ്റിൽ നായയിറച്ചി സൂപ്പിന് പകരമായി മറ്റ് ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്. കടുത്ത ചൂടിൽ നഷ്ടപ്പെടുന്ന ശാരീരിക ഊർജ്ജം വീണ്ടെടുക്കാൻ ഈ വിഭവം സഹായിക്കുമെന്ന് വിശ്വസിക്കുന്ന 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ മാത്രമാണ് പരമ്പരാഗതമായി ഇത് കഴിക്കുന്നത്. ഇത്തരത്തിൽ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇത് കഴിക്കാൻ എത്തിയിരുന്ന പതിവ് പ്രായമായ ഉപഭോക്താക്കൾ ഭക്ഷണം ലഭിക്കാതെ മടങ്ങുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ടെന്ന് ഈ രംഗത്ത് 37 വർഷത്തെ പരിചയസമ്പത്തുള്ള റസ്റ്റോറന്റ് ഉടമ ലി കാങ്-ചുൻ പറഞ്ഞു. അതേസമയം, നായയിറച്ചി ഉപയോഗം ഘട്ടംഘട്ടമായി നിർത്തലാക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും ലി കൂട്ടിച്ചേർത്തു.





