തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ജി.എസ്.ടി ഉദ്യോഗസ്ഥരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വിവരങ്ങൾ ശേഖരിക്കും. അന്വേഷണ നടപടികളുടെ ഭാഗമായി ഇന്ന് തന്നെ ജി.എസ്.ടി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടാനാണ് തീരുമാനം. ജി.എസ്.ടിയുടെ ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ വൻതോതിലുള്ള സാമ്പത്തിക വെട്ടിപ്പുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജി.എസ്.ടി വകുപ്പിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കാൻ എസ്.ഐ.ടി മേധാവി പി. വിജയൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൈമാറി.
അതേസമയം, നിയമവിരുദ്ധമായ കരാറുമായി മുന്നോട്ടുപോകാൻ സ്പോൺസർഷിപ്പ് ഏറ്റെടുത്ത റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മുൻ സർക്കാരിന്റെ ഭരണകാലത്ത് ഉന്നതതലത്തിൽ നിന്ന് വഴിവിട്ട സഹായങ്ങൾ ലഭിച്ചതായി വ്യക്തമായതോടെ കേസിന്റെ അന്വേഷണ പരിധി കൂടുതൽ പേരിലേക്ക് വ്യാപിക്കുകയാണ്. മെസ്സിയുടെ കേരള സന്ദർശന പ്രചാരണത്തിൽ സ്പോൺസർമാർക്കൊപ്പം സജീവമായി നിലകൊണ്ട മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും.
സ്പോൺസർമാരെ കണ്ടെത്തിയതിലെ മാനദണ്ഡങ്ങൾ എന്തൊക്കെയായിരുന്നു, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തി നേതൃത്വം നൽകുന്ന കമ്പനിയായിട്ടും എന്തുകൊണ്ട് മുൻകൂർ പരിശോധനകൾ നടന്നില്ല തുടങ്ങി ഒട്ടനവധി നിർണ്ണായക കാര്യങ്ങളിലാണ് വ്യക്തത വരേണ്ടത്. ഇതിന്റെ ഭാഗമായി മുൻ കായിക മന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയാകും ആദ്യം ചോദ്യം ചെയ്യലിന് വിധേയരാക്കുക. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളും രേഖകളും എസ്.ഐ.ടി വിശദമായി പരിശോധിച്ചു വരികയാണ്. മാധ്യമ സ്ഥാപനത്തിൽ നടന്ന റെയ്ഡ് പൂർണ്ണമായും നിയമപരമായ നടപടി മാത്രമാണെന്നും ഇതിനെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ചു.





