ആലപ്പുഴ: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സീറ്റ് മോഹിച്ചല്ല താൻ പ്രസ്ഥാനം ഉപേക്ഷിച്ചതെന്ന് കോൺഗ്രസ് നേതാവ് ജി. സുധാകരൻ. കേരളത്തിലെ റോഡുകളൊന്നും ദൈവം തമ്പുരാൻ ആകാശത്തുനിന്ന് കൊണ്ടുവെച്ചതല്ലെന്നും, താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഘട്ടത്തിൽ നിർമ്മിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോട് ഏത് രീതിയിലാണ് സംസാരിക്കേണ്ടതെന്ന പ്രാഥമിക ധാരണ പോലും എം.എ. ബേബിക്കില്ലെന്ന് സുധാകരൻ ആഞ്ഞടിച്ചു.
തുടർന്നുപോകാൻ കൊള്ളാത്ത ഒരു പ്രസ്ഥാനമായി മാറിയതിനാലാണ് താൻ പാർട്ടി ബന്ധം അവസാനിപ്പിച്ചത്. തങ്ങളൊക്കെ പ്രവർത്തിച്ചു വളർന്നുവന്ന പഴയ പാർട്ടിയല്ല ഇന്നത്തെ സി.പി.ഐ.എം. തന്റെ പിതാവിനെ വിളിച്ച് അധിക്ഷേപിച്ചവരെ തിരുത്താൻ ബേബി തയ്യാറായില്ല. ഒരുപാട് അച്ഛന്മാരുള്ള ആളുകളായിരിക്കാം അത്തരം മോശം വാക്കുകൾ ഉപയോഗിക്കുന്നത്; തനിക്ക് ഒരു അച്ഛൻ മാത്രമാണുള്ളതെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പറഞ്ഞു. ഇ.ഡി കേസുകളിൽ പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ താനില്ല, എന്നിരുന്നാലും ആ ഒരു മാന്യത അദ്ദേഹം തന്നോട് തിരികെ കാട്ടിയിട്ടില്ല. അതേസമയം ഇ.ഡിയെ പൂർണ്ണമായി തള്ളിപ്പറയാനും താനില്ലെന്നും നിയമപരമായ കാര്യങ്ങൾ അതിന്റെ രീതിയിൽ നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടി.വി ഓഫീസിൽ പോലീസ് നടത്തിയ റെയ്ഡിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കൊള്ളയും വൻ അഴിമതിയും കാട്ടിയതിനാണ് മാധ്യമ സ്ഥാപനത്തിൽ പരിശോധന നടന്നത്. ഇതിൽ തനിക്ക് വ്യക്തിപരമായി സന്തോഷമൊന്നുമില്ലെന്നും ചെയ്ത തെറ്റിന്റെ ഫലം അവർ അനുഭവിക്കട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.





