തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമായ നിർദ്ദേശം നൽകിയിട്ടും നടപടികളെടുക്കാൻ സംസ്ഥാന ഭരണകൂടം തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയനെ ജയിലിലടയ്ക്കുമെന്ന് കോൺഗ്രസ് മുൻനിര നേതാവ് രാഹുൽ ഗാന്ധി വരെ പരസ്യമായി പ്രഖ്യാപിച്ചതാണ്. എന്നാൽ ഭരണത്തിലേറി ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നീക്കവും കാണുന്നില്ല. ഇടപാടിൽ ഇ.ഡി നൽകിയ ശുപാർശകളിൽ നടപടിയെടുക്കാത്ത സർക്കാർ വിഷയത്തിൽ തങ്ങളുടെ കൃത്യമായ നിലപാട് വ്യക്തമാക്കാൻ പോലും മടിക്കുകയാണ്. സി.പി.ഐ.എമ്മും കോൺഗ്രസും തമ്മിൽ ഒത്തുകളിക്കുകയാണെന്ന വികാരം പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്.
വിഷയത്തിൽ വിശദമായ അന്വേഷണമുണ്ടായാൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ പേരുകൾ കൂടി പുറത്തുവരുമോ എന്ന കടുത്ത ഭയമാണ് യു.ഡി.എഫിനെ അലട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എമ്മിന്റെ അഴിമതി തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരുന്നു. അത്തരം കാര്യങ്ങൾ മൂടിവെക്കാൻ നോക്കിയാൽ ബി.ജെ.പി ശക്തമായി പ്രതിരോധിക്കും. യാതൊരു സേവനവും നൽകാതെ ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയെത്തിയത് ഈശ്വരവിലാസം കൊണ്ടല്ല. സമഗ്രാന്വേഷണം നടന്നാൽ കോൺഗ്രസിലെയും ലീഗിലെയും നേതാക്കളുടെ പങ്ക് വെളിച്ചത്താകുമെന്ന വേവലാതിയാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളതെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.





