തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല നെയ്യാർ പോലുള്ള വനമേഖലയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശം വാണിജ്യപരമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന് സി.പി.ഐ.എം നേതാവും മുൻ എം.എൽ.എയുമായ വി.കെ. പ്രശാന്ത്. വൻകിട മുതലാളിമാർക്ക് സ്ഥലം തീറെഴുതി നൽകാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണെങ്കിൽ ഇടതുപക്ഷം ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിവർഷം പന്ത്രണ്ട് ലക്ഷത്തിലധികം സന്ദർശകരെത്തുന്ന തിരുവനന്തപുരം മൃഗശാലയിലൂടെ എട്ട് കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. മൃഗശാലയെയും മ്യൂസിയത്തെയും ഇവിടെനിന്ന് പറിച്ചുനടാനുള്ള ശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടി. നിലവിലെ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ കച്ചവട താല്പര്യങ്ങളുണ്ട്. ഈ വിഷയത്തിൽ ആരുമായും കൂടിയാലോചനകൾ നടത്താതെയാണ് മുഖ്യമന്ത്രി തീരുമാനത്തിലെത്തിയത്. നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഈ നിലപാടിനെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങളിൽ നിന്നും അസുഖങ്ങൾ പടരുമെന്നാണ് മേയർ ഉന്നയിക്കുന്ന ന്യായം. മുൻപെങ്ങും കേട്ടിട്ടില്ലാത്ത തരത്തിലുള്ള വിചിത്രമായ വാദങ്ങളാണിത്. തലസ്ഥാന നഗരത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്, ഇതിനെ എന്തുവിലകൊടുത്തും പ്രതിരോധിക്കും. സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാതെ മുഖ്യമന്ത്രി നേരിട്ടെത്തി മ്യൂസിയവും മൃഗശാലയും സന്ദർശിക്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനും തയ്യാറാകണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. മൃഗശാല നിലവിൽ പ്രവർത്തിക്കുന്നത് അനുയോജ്യമായ സ്ഥാനത്തല്ലെന്നും നെയ്യാർ ഉൾപ്പെടെയുള്ള വനപ്രദേശങ്ങളിലേക്ക് മാറ്റുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയത്.





