കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ മുൻ സംസ്ഥാന പോലീസ് ഉപമേധാവി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയാണ് നിർണ്ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ, സമയപരിധിക്കുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് വിചാരണ പൂർത്തിയാക്കി വിജിലൻസ് കോടതി വിധി പ്രസ്താവിച്ചത്. 2003 മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥ പദവി ദുരുപയോഗം ചെയ്ത് 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. നീണ്ട പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ കേസിൽ അന്തിമ വിധി വരുന്നത്.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 64.70 ലക്ഷം രൂപയുടെ ചെലവുകൾ കണ്ടെത്തിയെങ്കിലും ഇതിന് ആധാരമായ നിയമപരമായ വരുമാന സ്രോതസ്സ് വ്യക്തമാക്കാൻ തച്ചങ്കരിക്ക് സാധിച്ചിരുന്നില്ല. ബുധനാഴ്ചയായിരുന്നു വിചാരണ നടപടികൾ അവസാനിച്ചത്. മുൻ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂഷൻ സാക്ഷികളായും, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതിഭാഗം സാക്ഷികളായും കോടതി വിസ്തരിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്ന കുറ്റപത്രമാണ് പിന്നീട് കോട്ടയം കോടതിയിലേക്ക് മാറ്റിയത്. കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷാണ് കേസിൽ വാദം കേട്ടത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്ത് കോടതിയിൽ ഹാജരായി.
കണ്ടെത്തിയ സ്വത്തുക്കൾ കുടുംബസ്വത്തായും ഇഷ്ടദാനമായും ലഭിച്ചതാണെന്നായിരുന്നു തച്ചങ്കരിയുടെ പ്രധാന പ്രതിരോധ വാദം. എന്നാൽ ഈ അവകാശവാദം സാധൂകരിക്കുന്നതിന് ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2007-ൽ ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന സമഗ്ര അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കോടതി വിധി പ്രസ്താവിക്കുന്ന വേളയിൽ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്ന് തച്ചങ്കരി കോടതിയെ അറിയിച്ചു. കേസിലെ ശിക്ഷാ വിധി സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.





