തൃശ്ശൂർ: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സമസ്ത എ.പി വിഭാഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീകളെ മണ്ണിൽ കുഴിച്ചുമൂടണമെന്ന് വാദിക്കുന്ന കൂട്ടരല്ല തങ്ങളെന്നും ഇസ്ലാമിക പ്രമാണങ്ങൾ അത്തരമൊരു കാര്യം പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് സമൂഹത്തിൽ രണ്ടാംകിട പദവിയാണ് നൽകുന്നതെന്ന പ്രചാരണം തെറ്റാണ്. പെൺകുട്ടികളുടെ പഠനത്തിനായി മാത്രമായി പ്രത്യേക മദ്രസകളും സ്കൂളുകളും തങ്ങൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിലുടനീളം പെൺകുട്ടികൾക്കായി ഒട്ടനവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പഠനസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനാഥരായ പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ആഹാരവും വസ്ത്രവും ചികിത്സയും പൂർണ്ണമായും സൗജന്യമായാണ് നൽകിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നബിദിനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളിൽ സ്ത്രീകളെ ഉൾപ്പെടുത്തിയതിനെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശങ്ങളടങ്ങുന്ന കാന്തപുരത്തിന്റെ പ്രസ്താവനയാണ് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് ഇടയാക്കിയത്. അന്യപുരുഷന്മാർ കൂടുന്ന വേദികളിലോ പൊതുസദസ്സുകളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കാതെ ശ്രദ്ധിക്കണമെന്നുമായിരുന്നു നിർദ്ദേശത്തിലെ ഉള്ളടക്കം. ഈ നിലപാടിനെതിരെ ഇടത് സംഘടനകളാണ് പ്രാരംഭത്തിൽ പ്രതിഷേധവുമായി മുന്നോട്ടുവന്നത്. സ്ത്രീകളുടെ പൊതുഇടങ്ങളിലെ പങ്കാളിത്തത്തെ 'പ്രദർശനം' എന്ന് ചിത്രീകരിക്കുന്നത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും സങ്കുചിത മനോഭാവവുമാണെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. കാന്തപുരത്തിന്റെ പരാമർശങ്ങൾ സ്ത്രീവിരുദ്ധവും ആധുനിക സമൂഹത്തിന് യോജിക്കാത്തതുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.





