തിരുവനന്തപുരം: പിണറായി പണ്ട്യാലമുക്കിലുള്ള 'പ്രവിക്' എന്ന തന്റെ വീടിന്റെ മുന്നിൽ മിനി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം വീടിന് മുൻപിൽ ഒരു കാലഘട്ടത്തിലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ലെന്നും, സ്വാഭാവിക സുരക്ഷാ നടപടികളുടെ ഭാഗമായി ഒരു പോലീസ് വാഹനം വന്നുപോവുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളെയും പ്രതികരണങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ ജനം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണങ്ങൾ പടച്ചുവിടുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. പിണറായിയിലെ വീടിന് മുൻപിൽ പോലീസ് ഔട്ട്പോസ്റ്റ് ഏർപ്പെടുത്തിയത് സേനയുടെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ്. സുരക്ഷാ മുൻകരുതലുകളുടെ അടിസ്ഥാനത്തിലാണല്ലോ വകുപ്പുതലത്തിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നത്. മന്ത്രിമാരുടെ വസതികൾക്ക് മുൻപിൽ ഇപ്പോഴും സദാസമയവും കാവൽ നിൽക്കുന്ന ഔട്ട്പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്; ഇതെല്ലാം തികച്ചും ഔദ്യോഗികമായ രീതികൾ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ വീടിന്റെ മുൻവശത്ത് പോലീസ് സ്റ്റേഷൻ ഒരിക്കലും ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സാധാരണ പരിശോധനകളുടെ ഭാഗമായി ഒരു പോലീസ് ജീപ്പിൽ ഉദ്യോഗസ്ഥർ വന്നുപോവുകയായിരുന്നു. പിന്നീട് ആ വാഹനം കേടായി വഴിയിൽ കിടപ്പിലാവുകയാണുണ്ടായതെന്നാണ് താൻ മനസ്സിലാക്കുന്നത്. അവിടെനിന്ന് നീക്കി അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുമെന്നായിരുന്നു അന്ന് പോലീസ് വ്യക്തമാക്കിയത്. എന്നാൽ അധികാരം ഒഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും ആ വാഹനം അവിടെനിന്ന് മാറ്റാൻ തയ്യാറായിട്ടില്ല. ഇതിന്റെ കാരണം വ്യക്തമാക്കേണ്ടത് പോലീസാണ്. തന്റെ വീടിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ഇന്നത്തെ മലയാള മനോരമ പത്രത്തിൽ 'പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷൻ' എന്ന പേരിൽ വലിയ തലക്കെട്ടോടെയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിന് ബലം നൽകാനായി ഡോ. ആസാദിന്റെ പ്രതികരണവും ഒപ്പം ചേർത്തിട്ടുണ്ട്. തികച്ചും കെട്ടിച്ചമച്ച ഇത്തരം വാർത്തകൾ ജനം തള്ളിക്കളയണമെന്നും പിണറായി വിജയൻ വ്യക്തമാക്കി.





