തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകന് നേരെ മുഖ്യമന്ത്രി രോഷാകുലനായ സംഭവത്തിൽ കടുത്ത വിയോജിപ്പുമായി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ). ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ചു കാണുന്നത് ശരിയല്ലെന്നും, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റം ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി. സംശയങ്ങൾ ഉന്നയിക്കുന്ന റിപ്പോർട്ടർമാരെ കാര്യങ്ങൾ അലങ്കോലമാക്കാൻ വന്നവരായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും സംഘടന പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട എം.ഡി.എം.എ കേസിനെക്കുറിച്ച് ചോദ്യമുന്നയിച്ച 'ദേശാഭിമാനി' ദിനപത്രത്തിന്റെ പ്രതിനിധിയോടാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷോഭിച്ചത്. വാർത്താസമ്മേളനത്തിന്റെ മര്യാദ പാലിക്കണമെന്നും, കാര്യങ്ങൾ തടസ്സപ്പെടുത്താനാണ് ചോദ്യകർത്താവിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. 'നിങ്ങളിനി മിണ്ടരുത്' എന്ന് പരസ്യമായി വിലക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രോഷപ്രകടനം.
നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും വാർത്താസമ്മേളനങ്ങളിലും പൊതുവേദികളിലും മാധ്യമപ്രവർത്തകർക്കെതിരെ 'കടക്ക് പുറത്ത്', 'മാറി നിൽക്ക്' തുടങ്ങിയ പരാമർശങ്ങൾ നടത്തി ക്ഷുഭിതനായത് വലിയ തോതിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.





