പത്തനംതിട്ട: അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് ഭരണം നഷ്ടമായ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലേറി. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് പ്രതിനിധിയെ സി.പി.ഐ.എം അംഗങ്ങൾ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് വിജയം ഉറപ്പായത്.
ആകെ 14 അംഗങ്ങളുള്ള നാരങ്ങാനം പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറ് വീതം പ്രതിനിധികളാണുള്ളത്. എൽ.ഡി.എഫിന് രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യമാണുള്ളത്. നേരത്തെ ടോസ് ഭാഗ്യത്തിലൂടെയായിരുന്നു ബി.ജെ.പി പഞ്ചായത്തിൽ ഭരണം പിടിച്ചത്. തുടർന്ന് ഓഗസ്റ്റ് ആറിന് ബി.ജെ.പി പ്രസിഡന്റ് വി.വി. പ്രസാദിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഈ പ്രമേയത്തെ എൽ.ഡി.എഫ് അംഗങ്ങൾ പിന്തുണച്ചതോടെ ബി.ജെ.പിക്ക് ഭരണം ഒഴിയേണ്ടി വന്നു. പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ജനങ്ങളുടെ കടുത്ത അമർഷമാണ് അവിശ്വാസ പ്രമേയത്തിൽ തെളിഞ്ഞതെന്നായിരുന്നു ഭരണം താഴെവീണയുടൻ കോൺഗ്രസിന്റെ പ്രതികരണം. പ്രസിഡന്റിന്റെ സ്വജനപക്ഷപാതപരമായ നിലപാടുകൾക്കെതിരായ തിരിച്ചടിയാണിതെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണം നഷ്ടമായതിന് പിന്നാലെ കോൺഗ്രസുകാരനായ വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യാൻ ബി.ജെ.പി നീക്കം നടത്തുകയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വോട്ടെടുപ്പ് വേളയിൽ സി.പി.ഐ.എം, കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാതിരുന്നതോടെ ക്വാറം തികയാതെ ആ പ്രമേയം പരാജയപ്പെടുകയായിരുന്നു.





