തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ പൂർണ്ണമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയേണ്ടവരല്ലെന്നും, കാന്തപുരം മുന്നോട്ടുവെച്ച നിലപാടുകളോട് ഒരുതരത്തിലും പൊരുത്തപ്പെടാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ നടക്കേണ്ട ചർച്ചകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയുന്നത്. കാന്തപുരത്തിന്റെ ഈ കാഴ്ചപ്പാടിനോട് സംസ്ഥാന സർക്കാരിനോ തങ്ങളുടെ പാർട്ടിക്കോ യോജിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗാർത്ഥി സമരക്കാർക്ക് നൽകിയ വാക്ക് സർക്കാർ പാലിച്ചതായും പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. 18 അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾക്കാണ് ആറുമാസത്തെ കാലാവധി നീട്ടിനൽകുന്നത്. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പട്ടികകളാണ് ഇത്തരത്തിൽ നീട്ടിനൽകാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് പുതുതായി മൂന്ന് എൻ.ഡി.പി.എസ് കോടതികൾക്ക് മന്ത്രിസഭ അനുമതി നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. പാലക്കാട്, മഞ്ചേരി, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ നിലവിൽ വരിക. ഇതിനായി 33 പുതിയ തസ്തികകൾ സൃഷ്ടിക്കും. കൂടാതെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ മറ്റ് കോടതികളിലേക്ക് അടിയന്തരമായി 11 പേരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തോടും അദ്ദേഹം പ്രതികരിച്ചു. പുഷ്പാർച്ചനയ്ക്കായി എത്തിയ വേളയിൽ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും, ആ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ചേന്തി അനിലുമായി വ്യക്തിപരമായ യാതൊരു പരിചയവുമില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ കടുത്ത എതിർപ്പ് പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്നും, റെയിൽവേ മന്ത്രിയെ നേരിൽക്കണ്ട് കേരളത്തിന്റെ വിയോജിപ്പ് ഔദ്യോഗികമായി അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





