കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ, ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ വേളയിലെ നിർണ്ണായക തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും, അതീവ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും വ്യക്തമാക്കിയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്.
മധു വധക്കേസിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. കേസിൽ 12 പ്രതികൾക്ക് കോടതി ജീവപര്യന്തം തടവും മറ്റൊരു പ്രതിക്ക് ഒരു വർഷത്തെ തടവും വിധിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. നാലും പതിനൊന്നും പ്രതികളെ വിട്ടയച്ച വിചാരണക്കോടതിയുടെ മുൻ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. കുറ്റക്കാരായി കണ്ടെത്തിയ 13 പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഈ വകുപ്പുകൾ ബാധകമല്ലെന്ന വിചാരണക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിയിരുന്നു. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സർക്കാർ ആ ഘട്ടത്തിൽത്തന്നെ ആവശ്യപ്പെട്ടിരുന്നു.
പ്രതികളെ വിട്ടയച്ചതിനെതിരെ പരമോന്നത കോടതിയിലേക്ക് പോകുമെന്ന് മധുവിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ നിയമസഹായം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നിയമസഹായം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു അറിയിച്ചിരുന്നു. അപ്പീലുമായി മുന്നോട്ടുപോകാതിരിക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെന്നും ഇപ്പോഴും ഭീതിയിലാണ് കഴിയുന്നതെന്നും സരസു തുറന്നുപറഞ്ഞിരുന്നു. തന്റെ സഹോദരൻ അനുഭവിച്ച ക്രൂരത ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും എല്ലാ പ്രതികൾക്കും തക്കതായ ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരും ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ ഹർജികളിൽ ഹുസൈന്റെ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി, മറ്റു പ്രതികളുടെ അപ്പീലുകൾ തള്ളുകയായിരുന്നു. കിളിയിൽ മരക്കാർ, പുതുവാച്ചോല ഷംസുദ്ദീൻ, താഴുശ്ശേരി രാധാകൃഷ്ണൻ, പുതുച്ചോല അബൂബക്കർ, കുരുക്കൽ വീട്ടിൽ സിദ്ദീഖ്, നജീബ്, ജെയ്ജുമോൻ, സജീവ്, മുരുക്കട സതീശ്, പെരുവിൽ വീട്ടിൽ ബിജു, മുനീർ എന്നിവരുടെ അപ്പീലുകളാണ് തള്ളിയത്. വനത്തിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുവന്ന് മുക്കാലി കവലയിൽ നിർത്തിയ സമയത്ത് മധുവിനെ ചവിട്ടി വീഴ്ത്തിയത് ഹുസൈനാണെന്നും ആ ക്രൂരമായ ചവിട്ടേറ്റ് വീണാണ് മധു മരണപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ താൻ അത്തരത്തിൽ ആക്രമിച്ചിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടയിൽ നിൽക്കുക മാത്രമാണ് ചെയ്തതെന്നും സമർത്ഥിക്കാൻ ഹുസൈൻ ചില ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
2018 ഫെബ്രുവരി 22-നായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തടഞ്ഞുവെച്ച് തല്ലിക്കൊല്ലുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണത്തിനൊടുവിൽ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ്ഗ പ്രത്യേക കോടതി 13 പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയുണ്ടായി.





