കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ സി.പി.ഐക്ക് മുന്നണി മാറ്റത്തിനായി വീണ്ടും ക്ഷണം. മുതിർന്ന ലീഗ് നേതാവ് കെ.എൻ.എ. ഖാദർ തയ്യാറാക്കിയ 'രാഷ്ട്രീയം മാറാതെ മുന്നണി മാറാം' എന്ന ലേഖനത്തിലാണ് സി.പി.ഐയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും മുന്നണി മാറ്റ സാധ്യതകളെക്കുറിച്ചും വിശദീകരിക്കുന്നത്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മിച്ചം വരുന്ന 30 പ്രഥമ പരിഗണനാ വോട്ടുകൾ സി.പി.ഐയുമായി ചേർന്ന് തന്ത്രപരമായി വിനിയോഗിച്ചാൽ ഇടതുമുന്നണിയെ പിളർത്താനും നിയമസഭയിൽ യു.ഡി.എഫിന് കേവല മേധാവിത്വം ഉറപ്പാക്കാനും സാധിക്കുമെന്നാണ് ലേഖനം ചൂണ്ടിക്കാണിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് പദവി ലഭിച്ചില്ലെങ്കിൽ രാജ്യസഭാ സീറ്റിൽ സി.പി.ഐ.എമ്മിന് തിരിച്ചടി നൽകാൻ സി.പി.ഐ തയ്യാറായേക്കാം. രണ്ട് സ്ഥാനാർത്ഥികളെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചാലും യു.ഡി.എഫിന്റെ പക്കൽ 30 പ്രഥമ വോട്ടുകൾ ബാക്കിയുണ്ടാകും. പുറത്തുള്ള എട്ട് സി.പി.ഐ വോട്ടുകൾ കൂടി കൃത്യമായി ഉപയോഗപ്പെടുത്തിയാൽ യു.ഡി.എഫിന് മറ്റൊരു സ്ഥാനാർത്ഥിയെക്കൂടി വിജയിപ്പിച്ച് ഉപരിസഭയിലെത്തിക്കാം. ഇതുവഴി നിയമസഭയിലെ യു.ഡി.എഫ് അംഗസംഖ്യ 110 ആയി ഉയർത്തി മുന്നണിയിൽ ഏകപക്ഷീയമായ മേൽക്കൈ നേടാനും, അതുവഴി എൽ.ഡി.എഫിനെ രണ്ടായി പിളർത്താനും സാധിക്കുമെന്ന് കെ.എൻ.എ. ഖാദർ വ്യക്തമാക്കുന്നു. സി.പി.ഐ യു.ഡി.എഫുമായി സഹകരിച്ചാൽ പോലും അവരുടെ തത്വദീക്ഷയിലോ പാർട്ടി നിലപാടുകളിലോ യാതൊരു വിട്ടവീഴ്ചയും വരുത്തേണ്ടി വരില്ല. ദേശീയതലത്തിൽ അവരുടെ രാഷ്ട്രീയം കൂടുതൽ ശക്തവും വ്യാപകവുമായിത്തീരുമെന്നും, കേരളത്തിലെ സി.പി.ഐ.എം ഘടകത്തിന്റെ വീഴ്ചകളുടെ ഭാരം പേറേണ്ടി വരില്ലെന്നത് അവർക്ക് വലിയ ആശ്വാസമാകുമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. ദേശീയതലത്തിലുള്ള 'ഇന്ത്യാ' മുന്നണിയുമായി ബന്ധപ്പെട്ട് വളച്ചുകെട്ടലുകളില്ലാതെ കേരളത്തിലും തുടരാൻ അവർക്ക് സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.ഐ.എമ്മിനോടൊപ്പമുള്ള സഹകരണത്തേക്കാൾ രാഷ്ട്രീയമായി കോൺഗ്രസുമായുള്ള സഖ്യമാണ് അവർക്ക് കൂടുതൽ ശരിയായ വഴി. രാഷ്ട്രീയ ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതെ തന്നെ മുന്നണികൾ മാറി ചിന്തിക്കാൻ രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും ചരിത്രം ആവർത്തിക്കപ്പെടുമെന്നും കാത്തിരുന്ന് കാണാമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ജനപ്രതിനിധികളുടെയും പാർട്ടികളുടെയും കൂറുമാറ്റവും സഖ്യമാറ്റങ്ങളും പുതിയ കാര്യമല്ലെന്ന് ബംഗാൾ മുതൽ തമിഴ്നാട് വരെയുള്ള സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും ലേഖനം നിരീക്ഷിക്കുന്നു. സി.പി.ഐയും സി.പി.ഐ.എമ്മും തമ്മിലുള്ള ഭിന്നത കേവലം പാർലമെന്ററി പദവികൾക്കുവേണ്ടി മാത്രമുള്ളതല്ല. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സി.പി.ഐ.എമ്മിനെ നേരിടാനുള്ള കരുത്തുറ്റ ആയുധങ്ങൾ സി.പി.ഐയുടെ കൈവശമുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വത്തേക്കാൾ നന്നായി അണികൾക്ക് ബോധ്യമുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
1964-ൽ സി.പി.ഐ പിളർത്തി രൂപീകരിച്ച സി.പി.ഐ.എമ്മിനെതിരെ അന്ന് ശക്തമായ നിലപാടാണ് മാതൃസംഘടന സ്വീകരിച്ചിരുന്നത്. പിളർപ്പിന് കാരണമായ ന്യായങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിൽ നിന്ന് സി.പി.ഐ പിന്നോട്ടുപോയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം എന്നത് ഇടയ്ക്കിടെ ചർച്ചയാകാറുണ്ടെങ്കിലും മാതൃസംഘടനയായ സി.പി.ഐ ഒരിക്കലും സി.പി.ഐ.എമ്മിലേക്ക് ലയിക്കില്ലെന്നത് യാഥാർത്ഥ്യമാണ്. സി.പി.ഐയുമായുള്ള ചർച്ചകളിൽ സി.പി.ഐ.എം പ്രത്യയശാസ്ത്രപരമായ വാദങ്ങൾ ഉന്നയിക്കാറില്ലെന്നും, സാഹചര്യത്തിനനുസരിച്ച് ജനങ്ങളെ സ്വാധീനിക്കാനുള്ള അടവുകൾ പയറ്റി തലൂരുവാനാണ് അവർ ശ്രമിക്കാറുള്ളതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. 1978-ലെ പതിനൊന്നാം പാർട്ടി കോൺഗ്രസിൽ തിടുക്കപ്പെട്ട് സ്വീകരിച്ച ചില നിലപാടുകളാണ് സി.പി.ഐയെ പ്രതിസന്ധിയിലാക്കിയത്. അന്ന് മുതൽ ഇന്നുവരെ അത്തരം നയങ്ങളെ അവിടത്തെ ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും കെ.എൻ.എ. ഖാദർ കൂട്ടിച്ചേർക്കുന്നു.





