തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ത്യൻ പ്രതിരോധ സേനകൾക്ക് പ്രത്യേക ബർത്ത് അനുവദിക്കാൻ സാധിക്കില്ലെന്ന് അദാനി പോർട്സ് വ്യക്തമാക്കി. സേനാ വിഭാഗങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തിയാൽ അത് തുറമുഖത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നാണ് കമ്പനിയുടെ നിലപാട്. രാജ്യസുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തി വ്യോമസേന, നാവികസേന, കരസേന, കോസ്റ്റ് ഗാർഡ് എന്നിവരാണ് വിഴിഞ്ഞത്ത് പ്രത്യേക ബർത്ത് സൗകര്യം ആവശ്യപ്പെട്ടത്.
സാധ്യമായ കപ്പൽ അപകട സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോസ്റ്റ് ഗാർഡ് പ്രത്യേക ഇടം തേടിയത്. 150 മീറ്റർ നീളമുള്ള ബർത്തും 5 ഏക്കർ സ്ഥലവുമാണ് കോസ്റ്റ് ഗാർഡിന് വേണ്ടിയിരുന്നത്. നേവി ആവശ്യപ്പെട്ടത് 500 മീറ്റർ ബർത്തും 40 ഏക്കർ ഭൂമിയുമാണ്. ഇതുസംബന്ധിച്ച അപേക്ഷകൾ നേവിയും കോസ്റ്റ് ഗാർഡും സർക്കാരിന് ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. എന്നാൽ, തുടർച്ചയായ ആവശ്യങ്ങൾ ഉയർന്നിട്ടും സേനകൾക്ക് ബർത്ത് അനുവദിക്കുന്നതിൽ അദാനി പോർട്സ് വിമുഖത തുടരുകയാണ്.





