തിരുവനന്തപുരം: അങ്കണവാടി മുഖേന വിതരണം ചെയ്ത അമൃതം പൊടിയുടെ പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങ സ്വദേശിനി പണ്ടാര വീട്ടിൽ വൈഷ്ണവിയാണ് ആരോഗ്യ മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്കും പരാതി സമർപ്പിച്ചത്. തന്റെ ഒരു വയസ്സുള്ള കുഞ്ഞിന് നൽകാനായി കൊണ്ടുവന്ന പാക്കറ്റിലാണ് ചത്ത പല്ലി കാണപ്പെട്ടത്.
ഓഗസ്റ്റ് 19-ന് ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്നാണ് അമൃതം പൊടി കൈപ്പറ്റിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പാക്കറ്റ് പൊട്ടിച്ച് മറ്റൊരു പാത്രത്തിലേക്ക് പകരുന്ന സമയത്താണ് ചത്ത പല്ലി ശ്രദ്ധയിൽപ്പെട്ടത്. കാട്ടാക്കട ആമച്ചലിൽ പ്രവർത്തിക്കുന്ന പ്രകൃതി ന്യൂട്രിമിക്സ് നിർമ്മിച്ച പാക്കറ്റാണിത്.
ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വൈഷ്ണവി പറഞ്ഞു. ഇത്തരം ഗുരുതരമായ അനാസ്ഥകൾ മേലിൽ ആവർത്തിക്കരുതെന്നും മറ്റ് കുട്ടികൾക്ക് ഈ ദുരനുഭവം ഉണ്ടാകാതിരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കർശന പരിശോധനകളും തുടർനടപടികളും ഉണ്ടാകുമെന്ന് കരുതുന്നതായും അവർ വ്യക്തമാക്കി.





