തിരുവനന്തപുരം: ഓണവിപണിയിൽ വൻ മുന്നേറ്റവുമായി സപ്ലൈകോ. ജൂലൈ 22 മുതൽ ഉത്രാട ദിനമായ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസങ്ങൾക്കിടെ 433.81 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് സപ്ലൈകോ സ്വന്തമാക്കിയത്. മുൻവർഷം ഇതേ കാലയളവിൽ (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ) 385 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ ഓണം ഫെയറുകളിലും സാധാരണ വിൽപ്പനശാലകളിലും ഉപഭോക്താക്കളുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടതാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ വ്യാപാരം നടന്നത്; അന്ന് മാത്രം 27.85 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി.
ആകെ ലഭിച്ച വരുമാനത്തിൽ 155.39 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 278.42 കോടി രൂപ നോൺ-സബ്‌സിഡി ഉൽപ്പന്നങ്ങളിലൂടെയുമാണ് സമാഹരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വിലക്കുറവിലാണ് ഇത്തവണ സബ്‌സിഡി നിരക്കിലുള്ള വെളിച്ചെണ്ണ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്. ഈ 35 ദിവസത്തിനുള്ളിൽ ആകെ 53.86 ലക്ഷം ആളുകളാണ് വിവിധ സപ്ലൈകോ കേന്ദ്രങ്ങളെ ആശ്രയിച്ചത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള എല്ലാ ജില്ലാ ഫെയറുകളിൽ നിന്നുമായി 5.33 കോടി രൂപയുടെ വരുമാനം ലഭിച്ചു. ഇതിൽ തിരുവനന്തപുരത്തെ മെഗാ ഫെയറിൽ നിന്ന് മാത്രമായി 94 ലക്ഷം രൂപ സമാഹരിക്കാനായി. കഴിഞ്ഞ വർഷം ജില്ലാ മേളകളിൽ നിന്ന് 4.82 കോടി രൂപയായിരുന്നു ആകെ ലഭിച്ചിരുന്നത്.





