കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം പത്ത് ദിവസത്തിനകം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോഴിക്കോട് സ്വദേശികളായ സാലി ജോസ്, പി.ജി. രാജു, രാജു ജോൺ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ സുപ്രധാന ഉത്തരവ്. വിജ്ഞാപനം മലയാളത്തിൽ ലഭ്യമല്ലാത്തതിനാൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ തങ്ങളുടെ എതിർപ്പുകളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
മുൻപും സമാനമായ സാഹചര്യങ്ങളിൽ കരട് വിജ്ഞാപനങ്ങൾ മലയാളത്തിൽ ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷാ (നിയമ നിർമ്മാണ) കമ്മീഷൻ പ്രവർത്തിക്കുന്നുണ്ടെന്നും, വിജ്ഞാപനം പരിഭാഷപ്പെടുത്താൻ കമ്മീഷന് നിർദ്ദേശം നൽകണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇതേത്തുടർന്ന്, വിജ്ഞാപനം വേഗത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് സർക്കാരിന് കൈമാറാൻ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.
ഇങ്ങനെ വിവർത്തനം ചെയ്ത കരട് വിജ്ഞാപനം പത്ത് ദിവസത്തിനുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്ക് ആക്ഷേപങ്ങൾ അറിയിക്കാൻ ആകെ അനുവദിച്ചിട്ടുള്ളത് രണ്ട് മാസത്തെ സമയപരിധിയാണ്. ഇതിനകം ഒരു മാസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കി പത്ത് ദിവസത്തിനകം പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.





