തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിനെതിരെ കടുത്ത അമർഷവുമായി സി.പി.ഐ രംഗത്ത്. കാര്യങ്ങൾ സ്വയം തീരുമാനിക്കുമെന്ന തരത്തിലുള്ള സർവ്വാധികാരി മനോഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ഒട്ടും ചേർന്നതല്ലെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടിയുടെ മുഖപത്രമായ 'ജനയുഗ'ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച് കത്ത് കൈമാറേണ്ടത് തന്റെ അധികാരപരിധിയിലാണെന്നും സി.പി.ഐ.എം നേതാവിന്റെ പേരാണ് നൽകുകയെന്നുമുള്ള പിണറായി വിജയന്റെ പരസ്യ പ്രസ്താവനക്കെതിരെ സി.പി.ഐ നേതൃത്വം ഒറ്റക്കെട്ടായാണ് പ്രതികരിക്കുന്നത്. 'കൂട്ടായ നേതൃത്വമാണ് എൽ.ഡി.എഫിന്റെ അന്തസ്സത്ത' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ, പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളെ പാടെ കാറ്റിൽപ്പറത്തുന്നതാണെന്ന് സത്യൻ മൊകേരി ചൂണ്ടിക്കാട്ടി.
ഉപനേതൃ പദവി എന്നത് ഒരു രാഷ്ട്രീയ തീരുമാനമാണെന്നും പ്രതിപക്ഷ നേതാവിന് മാത്രമായി ഇതിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷി രാഷ്ട്രീയത്തിൽ ഒരു കമ്മ്യൂണിസ്റ്റിന് ഉണ്ടാകേണ്ട സാമാന്യ രാഷ്ട്രീയ പക്വത പോലും പ്രതിപക്ഷ നേതാവിനില്ലെന്ന് പറയേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഇത്തരം ഏകപക്ഷീയമായ പ്രതികരണങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ സഹായിക്കില്ലെന്ന് മുൻ മന്ത്രി പി. പ്രസാദും മുന്നറിയിപ്പ് നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽ.ഡി.എഫിലെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐ മുന്നോട്ടുവെച്ചത്. ഈ നിർദ്ദേശം വിവിധ തലങ്ങളിൽ ആലോചനയിലിരിക്കെയാണ് മുന്നണി ചർച്ചകളെ മറികടന്ന് പിണറായി ഏകപക്ഷീയമായി പ്രതികരിച്ചത്. മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംഘപരിവാറിനെതിരെ സ്വീകരിച്ച നിലപാടുകൾ കേരളം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഘടകകക്ഷികളോട് പുലർത്തേണ്ട സമീപനങ്ങളെക്കുറിച്ചും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും പഠിക്കാൻ തയ്യാറാകണമെന്നും ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.





