തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിൽ 100 ദിനങ്ങൾ പിന്നിടുന്നു. അധികാരം ഏറ്റെടുത്ത് നൂറ് ദിവസം തികയുമ്പോൾ ശ്രദ്ധേയമായ പല പുതിയ പദ്ധതികളും സർക്കാർ മുന്നോട്ടുവെച്ചു. പ്രിയദർശിനി, മിഷൻ സമുദ്ര, ഓപ്പറേഷൻ തൂഫാൻ, മൈ പോലീസ് സ്റ്റേഷൻ തുടങ്ങിയ പദ്ധതികൾ പൊതുജനശ്രദ്ധ നേടി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് പുറമെ പുതിയ കർമ്മപദ്ധതികളും ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ട്. അതേസമയം, വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ഭരണരംഗത്ത് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.
ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ ആദ്യ 100 ദിവസങ്ങളിൽ നിരവധി നിർണായക പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഗതാഗത മന്ത്രി സി.പി. ജോണിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന സൃഷ്ടിച്ച അതൃപ്തി മാറ്റിനിർത്തിയാൽ പ്രിയദർശിനി പദ്ധതി ജനപ്രിയമായി മാറി. കേരളത്തെ ആഗോള സമുദ്ര വാണിജ്യ കേന്ദ്രവും പോർട്ട് സിറ്റിയുമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ സമുദ്ര യു.ഡി.എഫ് ഭരണത്തിലെ പ്രധാന കാൽവെപ്പുകളിൽ ഒന്നാണ്. വകുപ്പുകളുടെ പ്രവർത്തനത്തിൽ ആഭ്യന്തര വകുപ്പാണ് മുന്നിൽ നിൽക്കുന്നത്. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ, സേനയ്ക്ക് നവമുഖം നൽകിയ മൈ പോലീസ് സ്റ്റേഷൻ എന്നിവ ശ്രദ്ധ നേടി. പൊതുവിദ്യാഭ്യാസ രംഗത്ത് മുകുളം, പ്രതിഭാ ശ്രീ, മധുരിതം, താരാപഥം, എ എറൈസ്, അക്വാറ്റി ഫിറ്റ് നീന്തൽ പദ്ധതി എന്നിവയും നടപ്പിലാക്കി. കൂടാതെ, നവകേരള സദസ്സിലെ രക്ഷാപ്രവർത്തന വിഷയം, എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ, വീണാ ജോർജിനെതിരായ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രതിഷേധത്തിലെ എസ്.ഐ.ടി അന്വേഷണം, പി.എസ്.സി ക്രമക്കേടുകളിലെ കർശന നടപടികൾ എന്നിവയും സർക്കാർ കൈകാര്യം ചെയ്തു. ശബരിമല സ്വർണ്ണ അപഹരണത്തിന് പുറമെ നെയ്യ് വാങ്ങിയതിലെ ക്രമക്കേടുകൾ, മുൻ ഭരണകാലത്ത് മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തിരിമറി എന്നിവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പല കാര്യങ്ങളും അധികാരത്തിലെത്തിയപ്പോൾ നടപ്പിലാക്കാൻ ശ്രമിച്ചത് സ്വന്തം മുന്നണിയിൽ നിന്നുതന്നെ എതിർപ്പുകൾ ക്ഷണിച്ചുവരുത്തുകയും സർക്കാരിനെ തിരുത്തലുകളിലേക്ക് നയിക്കുകയും ചെയ്തു. ബന്ധുനിയമന വിവാദത്തിലായിരുന്നു ഭരണകൂടം ആദ്യമായി നിലപാട് മാറ്റിയത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിനെ നിയമിച്ചത് വിവാദമായതോടെ ഒടുവിൽ രാജി ആവശ്യപ്പെടേണ്ടി വന്നു. ശബരിമല കേസിലെ പ്രതിഭാഗം വക്കീലിനെ ദേവസ്വം ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ഒടുവിൽ രാജിയിൽ കലാശിക്കുകയും ചെയ്തു. മദ്യനയത്തിൽ എൽ.ഡി.എഫിനെ എതിർത്ത ശേഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനവും മുന്നണിക്കുള്ളിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നതോടെ യു.ഡി.എഫ് തീരുമാനത്തിന് വിധേയമാക്കി മാറ്റിവെച്ചു. അധികാരത്തിലേറിയാൽ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിലും സർക്കാർ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.





