തൃശൂർ: മാള അഷ്ടമിച്ചിറയിലെ നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് 35 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് മുതിർന്നവർക്കുള്ള മരുന്ന് മാറിനൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. സംഭവം നടന്ന ദിവസം താൻ ജോലിയിൽ ഉണ്ടായിരുന്നില്ലെന്നും മരുന്ന് എടുത്തു നൽകിയത് താനല്ലെന്നുമാണ് ഫാർമസിസ്റ്റ് കുട്ടിയുടെ മാതാവിനോട് ഫോണിലൂടെ വ്യക്തമാക്കുന്നത്. ഡോക്ടർ നിർദ്ദേശിച്ച പ്രോബയോട്ടിക് മരുന്നിന് പകരമായി മുതിർന്നവർക്ക് നെബുലൈസേഷന് ഉപയോഗിക്കുന്ന മരുന്നാണ് ജീവനക്കാർ നൽകിയത്. അരുൺ - അദ്രിക ദമ്പതികളുടെ കുഞ്ഞ് നിലവിൽ അത്യാഹിത വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിൽ തുടരുകയാണ്. മാള ടൗൺ ബ്ലോക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നാണ് കുടുംബം മരുന്ന് വാങ്ങിയത്.
മരുന്ന് വാങ്ങുന്ന വേളയിൽ സംശയം തോന്നി ജീവനക്കാരിയോട് ചോദിച്ചപ്പോൾ ഇത് കുഞ്ഞിന് നേരിട്ട് വായിലൂടെ നൽകാനുള്ളതാണെന്ന് ഉറപ്പിച്ചു പറഞ്ഞതായി പിതാവ് ആരോപിക്കുന്നു. വീട്ടിലെത്തി മരുന്ന് നൽകിയതിന് പിന്നാലെ കുഞ്ഞിന് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് തെറ്റായ മരുന്നാണ് നൽകിയതെന്ന ഗുരുതര വിവരം രക്ഷിതാക്കളെ അറിയിച്ചത്. സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് കുഞ്ഞിന്റെ കുടുംബം.





