വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ തീവ്ര മതസംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഭരണം നടത്തുന്നതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചു. ഭരണപരമായ കാര്യങ്ങളിലും ആശയപരമായ തലത്തിലും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും താല്പര്യങ്ങൾക്ക് മുന്നിൽ കോൺഗ്രസ് കീഴടങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ ഭീഷണിയും സമ്മർദ്ദവുമാണ് പി.എം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പിന്നോട്ടുപോകാൻ കാരണമെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തുടക്കത്തിൽ പദ്ധതിയെ അനുകൂലിച്ചിരുന്ന വി.ഡി. സതീശൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. വന്ദേമാതരത്തിന്റെ കാര്യത്തിലും സമാനമായ സമീപനമാണ് തുടരുന്നത്. ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ വന്ദേമാതരം ആലപിച്ചിട്ടും വി.ഡി. സതീശൻ അതിന് തയ്യാറാകുന്നില്ലെന്നും, കേരളത്തിൽ മാത്രം എന്തിനാണ് ഇത്തരമൊരു വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. ഭരണ-ആശയ തലങ്ങളിൽ ഇസ്ലാമിക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന കോൺഗ്രസ്, മുൻപ് കരിമണൽ ഖനന വിഷയത്തിൽ ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നെങ്കിലും ഇപ്പോൾ ഇ.ഡി അന്വേഷണം സജീവമായി തുടരുമ്പോൾ വി.ഡി. സതീശൻ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇ.ഡി അന്വേഷണത്തെ മുഹമ്മദ് റിയാസ് എന്തിനാണ് ഭയപ്പെടുന്നതെന്നും ഈ നടപടികൾ ഒരിക്കലും രാഷ്ട്രീയപ്രേരിതമല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ധാർമ്മികമായി പദവിയിൽ തുടരാൻ അർഹതയില്ലാത്തതിനാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ വെപ്രാളമെന്ന് ചോദിച്ച അദ്ദേഹം, മുൻപ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് ഉണ്ടായപ്പോൾ കണ്ട ആവേശം എന്തുകൊണ്ട് ഇപ്പോൾ പാർട്ടിയിൽ കാണുന്നില്ലെന്നും, നിലവിൽ സൈബർ സഖാക്കൾ പോലും റിയാസിന് ഒപ്പമില്ലെന്നും കൂട്ടിച്ചേർത്തു.





