തിരുവനന്തപുരം: സ്നേഹലത റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി തയ്യാറാക്കിയ 'മിസ' എന്ന നാടകം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അരങ്ങേറിയതിന് പിന്നാലെയുണ്ടായ സദാചാര ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്. നാടകത്തിൽ വേഷമിട്ട നടിക്കെതിരെ നടക്കുന്ന വ്യാപകമായ സദാചാര ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് മുൻപും അതിനുശേഷവും സ്ത്രീകളും പുരുഷന്മാരും തുല്യരായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം കുറിച്ചു. ആ പാരമ്പര്യത്തിന്റെ കരുത്തിലാണ് രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ-പുരുഷ സമത്വം എന്ന നിലപാട് ഉയർത്തിപ്പിടിക്കുന്നത്. പാർട്ടിയുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകൾ പ്രചരിപ്പിച്ച് സദാചാര ആക്രമണം അഴിച്ചുവിടുക എന്നത് രാഷ്ട്രീയ എതിരാളികളുടെ പ്രധാന ആയുധമായിരുന്നു. ആ വികാരം ഉൾക്കൊള്ളുന്ന ഒരു കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ വേട്ടയാടപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മുഹമ്മദ് ഹാഷിം വ്യക്തമാക്കി.
സ്നേഹലത റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ 'മിസ' നാടകം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഒരു രംഗം മാത്രം അടർത്തിയെടുത്ത് വലിയ രീതിയിൽ സദാചാര ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അതേസമയം, നാടകത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊതുസമ്മേളന വേദിയിൽ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചിരുന്നു. നാടകരംഗങ്ങളിൽ മറ്റ് പാട്ടുകൾ ചേർത്ത് വികലമായ രീതിയിലാണ് ചിലർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇതിന് പിന്നിലെന്നുമാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.





