കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (കാപ്പ) നടപടി സ്വീകരിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നൽകിയ പ്രത്യേക ശുപാർശയ്ക്ക് ജില്ലാ കളക്ടർ അംഗീകാരം നൽകിയതോടെയാണ് ഉത്തരവിറങ്ങിയത്. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്. അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ജയിൽ സൂപ്രണ്ടിന് മുൻപാകെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിലാണ് അർജുൻ ആയങ്കി ഉൾപ്പെട്ടിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഭീഷണി മുഴക്കിയ കേസുകൾക്ക് പുറമെ സ്വർണ്ണക്കടത്ത്, സ്വർണ്ണം പൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളും ഇയാൾക്കെതിരെയുണ്ട്. അർജുനെതിരെ കാപ്പ ചുമത്തണമെന്ന ആവശ്യമുയർന്ന പശ്ചാത്തലത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു; സംസ്ഥാന സർക്കാരും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം അർജുനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ, കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് എടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘം തലശ്ശേരി സബ് ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും വീണ്ടും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ തെളിവെടുപ്പ് നടപടികൾക്കായി പ്രതി പോലീസ് കസ്റ്റഡിയിലാണ്.





