തൃശ്ശൂർ: സ്‌നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'മിസ' എന്ന നാടകം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അരങ്ങേറിയതിന് പിന്നാലെ ഉണ്ടായ സദാചാര ആക്രമണങ്ങളിൽ പ്രതികരണവുമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചിലങ്ക. ഇത്തരം വിമർശനങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും അതിനെ വ്യക്തിപരമായി കാണുന്നില്ലെന്നും ചിന്നു ചിലങ്ക റിപ്പോർട്ടറോട് വ്യക്തമാക്കി. കൃത്യമായ രാഷ്ട്രീയമാണ് നാടകം മുന്നോട്ടുവെച്ചതെന്നും ആർക്കാണോ കൊള്ളേണ്ടത് അവർക്ക് അത് കൃത്യമായി കൊണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
കർഷക സംഘത്തിന്റെ പരിപാടിയിലും ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനങ്ങളിലുമായി എട്ട് വ്യത്യസ്ത വേദികളിൽ മുൻപ് ഈ നാടകം യാതൊരു പ്രശ്നങ്ങളുമില്ലാതെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഒൻപതാമത്തെ വേദിയിൽ എത്തിയപ്പോഴാണ് ചിലർക്ക് സദാചാരബോധം ഉണർന്നത്. ശരീരവും ശബ്ദവുമാണ് ഒരു അഭിനേതാവിന് സമൂഹത്തോട് ആശയവിനിമയം നടത്താനുള്ള ഉപകരണങ്ങൾ. കലയെ സദാചാരക്കണ്ണിലൂടെ നോക്കിക്കാണുന്നത് വികലമായ ചിന്തകളുടെ ഫലമാണ്. താൻ പറഞ്ഞ രാഷ്ട്രീയം കൃത്യമായ ഇടങ്ങളിൽ ചെന്നെത്തിയതിൽ സന്തോഷമുണ്ടെന്നും, ശശികല അടക്കമുള്ളവർ രംഗത്തുവന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇത്തരം കാര്യങ്ങൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നും ചിന്നു ചിലങ്ക കൂട്ടിച്ചേർത്തു.
അതേസമയം, നാടകത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ച് നടത്തുന്ന സദാചാര ആക്രമണങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും മട്ടന്നൂർ എം.എൽ.എയുമായ വി.കെ. സനോജ് രൂക്ഷമായ ഭാഷയിൽ രംഗത്തെത്തി. മുൻപ് കോട്ടയത്ത് നടന്ന സർവ്വകലാശാലാ കലോത്സവത്തിൽ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളും നന്ദനയെ കോട്ടയത്ത് കാലുകുത്തിക്കില്ലെന്ന പ്രഖ്യാപനവും മറികടന്ന് അവർ പങ്കെടുത്ത കാര്യവും സനോജ് ഫെയ്സ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിച്ചു. അടിയന്തരാവസ്ഥയെന്നും മിസയെന്നും സ്നേഹലത റെഡ്ഡിയെന്നും കേൾക്കുമ്പോൾ കോൺഗ്രസിന്റെ പിൻതലമുറയ്ക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പരിഹസിച്ചു.
കലാകാരിയായതിന്റെ പേരിലും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിലും അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ സ്നേഹലതയുടെ ജീവിതമാണ് 'മിസ' പറയുന്നത്. കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീതൊഴിലാളികളിൽ ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെ ചൂഷണങ്ങളെക്കുറിച്ചാണ് നാടകം സംസാരിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന അധികാര രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശമാണ് ഇത് നൽകുന്നത്. അതിലെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരം പറയുന്നവർ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിലെ യാഥാർത്ഥ്യങ്ങളെയാണ് മറയ്ക്കാൻ ശ്രമിക്കുന്നത്. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ നിരവധി വേദികളിൽ ഈ നാടകം അവതരിപ്പിച്ചപ്പോൾ ഇത്തരമൊരു ചർച്ച എവിടെയും ഉണ്ടായിട്ടില്ലെന്നും കലാവിഷ്കാര സ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കപ്പെടണമെന്നും സനോജ് വ്യക്തമാക്കി.





