കോഴിക്കോട്: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലായ കുന്ദമംഗലം സ്വദേശിനി സാനി കൃഷ്ണയെ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ കമ്പനി അധികൃതർ. കഴിഞ്ഞ ജൂൺ 17-നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വലിയ പരിക്കുകൾ പറ്റിയ സാനിയുടെ ചികിത്സയ്ക്കായി ഇതിനകം ഭീമമായ തുകയാണ് കുടുംബത്തിന് ചെലവഴിക്കേണ്ടി വന്നിട്ടുള്ളത്.
ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു സാനി കൃഷ്ണ. സി.വി. രാമൻ നഗറിലുള്ള താമസസ്ഥലത്തുനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകുന്നതിനായാണ് സാനി ഓൺലൈൻ ടാക്സി സർവീസായ റാപ്പിഡോയെ ആശ്രയിച്ചത്. എന്നാൽ യാത്രാമധ്യേ റൈഡറുടെ അനാസ്ഥ കാരണം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എതിർദിശയിൽ വന്ന ട്രക്കിനടിയിലേക്ക് വീണ് സാനിക്ക് അതീവ ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
അപകടത്തെത്തുടർന്ന് ആദ്യം ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ഇതിനകം ചികിത്സാച്ചെലവ് 25 ലക്ഷം രൂപ കടന്നു. ഇതിനുപുറമെ തുടർപരിശോധനകൾക്കായി ആഴ്ചതോറും പതിനായിരം രൂപയോളം വേറെയും ചെലവ് വരുന്നുണ്ട്. സംഭവത്തിന് പിന്നാലെ 'ആക്കോ' (Acko) എന്ന മൈക്രോ ഇൻഷുറൻസ് ആപ്പ് വഴി നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന് റാപ്പിഡോ കമ്പനി ഉറപ്പുനൽകിയിരുന്നു.
എന്നാൽ പിന്നീട് വിഷയത്തിൽ ഇടപെടാൻ കമ്പനി തയ്യാറായില്ലെന്നും, ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച് അഭിഭാഷകൻ മുഖേന വിവരം അറിയിച്ചിട്ടും കമ്പനി യാതൊരു മറുപടിയും നൽകിയില്ലെന്നും സാനി കൃഷ്ണ വ്യക്തമാക്കുന്നു. നിലവിൽ ദീർഘകാല അവധിയിൽ കഴിയുന്ന സാനി തന്റെ ദുരവസ്ഥ സോഷ്യൽ മീഡിയ വീഡിയോയിലൂടെ പങ്കുവെച്ചു: "ശരീരം മുഴുവൻ എല്ലുനുറുങ്ങുന്ന വേദനയാണ്. കണ്ണടയ്ക്കുമ്പോൾ പേടി ഇരച്ചെത്തും. നടക്കാൻ പ്രയാസമുണ്ട്. ആഹാരം കഴിക്കാൻ കഴിയുന്നില്ല. കണ്ണാടി നോക്കുമ്പോൾ ഞാനറിയുന്ന ഞാനല്ല മുന്നിൽ..." എന്ന് അവർ വീഡിയോയിൽ പറയുന്നു.





