കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട യാതൊരു കാര്യവും സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് കെ.എം.ആർ.എൽ പേരുമാറ്റ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നത് മാറ്റി 'കേരള മെട്രോ റെയിൽ ലിമിറ്റഡ്' ആക്കാൻ സർക്കാരിന് ശുപാർശ നൽകിയെന്ന കെ.എം.ആർ.എല്ലിന്റെ വിശദീകരണത്തെ പൂർണ്ണമായും തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രാവിലെ പത്രവാർത്തയിലൂടെയാണ് താൻ അറിഞ്ഞതെന്നും പേര് മാറ്റം സർക്കാരിന്റെ ആലോചനയിൽ പോലുമില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സർക്കാരിനോട് ആലോചിക്കാതെ കെ.എം.ആർ.എൽ സ്വന്തം നിലയ്ക്ക് മാധ്യമങ്ങൾക്ക് വാർത്ത നൽകിയ സാഹചര്യത്തിൽ താൻ അതിൽ എന്തിനാണ് പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.





