തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും 'മിസ' നാടകം നാളെ പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. നാടകത്തിന്റെ മറവിൽ സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. നാടകത്തിലെ രംഗങ്ങളിൽ മറ്റ് പാട്ടുകൾ കൂട്ടിച്ചേർത്ത് മനഃപൂർവ്വം വികലമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ്, ബി.ജെ.പി, ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇതിന് പിന്നിലെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. വി.ഡി. സതീശന്റെ എം.ഡി.എം.എ ലഹരി മാഫിയ സംഘമാണോ ഈ വൃത്തികെട്ട പ്രചാരണങ്ങൾക്ക് പിന്നിലെന്ന് ചോദിച്ച സംഘടന, ബി.ജെ.പി കാസർഗോഡ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെ എഡിറ്റ് ചെയ്ത വീഡിയോകൾ പ്രചരിപ്പിച്ചുവെന്നും ചരിത്രവിരോധത്തിന്റെ കാര്യത്തിൽ ഈ പാർട്ടികളെല്ലാം ഒത്തുചേരുകയാണെന്നും കുറ്റപ്പെടുത്തി.
അതേസമയം, നാടകത്തിനെതിരെയുള്ള അധിക്ഷേപങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്ററും അറിയിച്ചു. നാടകം ചിത്രീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ അനുമതിയില്ലെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചിലങ്ക വ്യക്തമാക്കി. സദാചാര ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നാടകത്തിന് നേരെ നടക്കുന്ന സദാചാര ആക്രമണങ്ങൾക്കെതിരെ നടൻ ജോയ് മാത്യുവും ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തി. ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റങ്ങൾ വരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത് ഉൾക്കൊള്ളാൻ കഴിയാത്ത ലൈംഗിക ദാരിദ്ര്യവും വിഷാദവും അനുഭവിക്കുന്ന കപട സദാചാരവാദികളാണ് ബഹളം കൂട്ടുന്നതെന്ന് വിമർശിച്ചു. നാടകത്തെ പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയാത്തവരാണ് വിമർശകർ എന്നും, മലമ്പുഴയിലെ കാനായി കുഞ്ഞിരാമന്റെ യക്ഷി ശിൽപ്പത്തിന് നേരെ പണ്ട് നെറ്റിചുളിച്ച അതേ മനോഭാവക്കാരാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'മിസ' നാടകം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഒരു രംഗം മാത്രം അടർത്തിയെടുത്ത് വലിയ രീതിയിൽ സദാചാര ആക്രമണം നടന്നിരുന്നു. ഇതിനെതിരെ മട്ടന്നൂർ എം.എൽ.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ വി.കെ. സനോജ് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മുൻപ് കോട്ടയത്ത് വെച്ച് നടന്ന സർവ്വകലാശാലാ കലോത്സവത്തിൽ സ്നേഹലതയുടെ മകൾ നന്ദന റെഡ്ഡി എത്തിയപ്പോൾ കോൺഗ്രസ് ഉയർത്തിയ പ്രതിഷേധങ്ങളും നന്ദനയെ കാലുകുത്തിക്കില്ലെന്ന പ്രഖ്യാപനവും സനോജ് ഓർമ്മിപ്പിച്ചു. അന്ന് മാളത്തിലൊളിച്ച കോൺഗ്രസിന്റെ പിൻമുറക്കാർക്ക് ഇന്നും മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്നേഹലത റെഡ്ഡിയെന്നും കേൾക്കുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്നും സനോജ് കുറ്റപ്പെടുത്തിയിരുന്നു.





