കൊച്ചി: കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ' എന്ന് പുനർനാമകരണം ചെയ്യാനുള്ള കെ.എം.ആർ.എല്ലിന്റെ ശുപാർശക്കെതിരെ ശക്തമായ എതിർപ്പുമായി ഹൈബി ഈഡൻ എം.പി രംഗത്ത്. വിഷയത്തിൽ സമവായവും കൃത്യമായ അഭിപ്രായ ഐക്യവുമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. പേര് മാറ്റാൻ സർക്കാരിന്റെ അനുമതി തേടിയ മെട്രോ എം.ഡിയുടെ നടപടി വിചിത്രമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തുടനീളമുള്ള നഗര യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കൊച്ചി മെട്രോയുടെ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നത് അഭിമാനകരമാണെങ്കിലും, നിലവിലെ പേര് മാറ്റുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന് എം.പി വ്യക്തമാക്കി. പേര് മാറ്റാതെ തന്നെ കമ്പനിയുടെ വൈദഗ്ധ്യവും സേവനങ്ങളും ആവശ്യക്കാർക്ക് നൽകുകയാണ് ഉചിതം. പ്രവർത്തന മേഖല സംസ്ഥാനമൊട്ടാകെ വിപുലമാകുന്നതിനാൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് അനുയോജ്യമല്ലെന്ന വാദം തെറ്റാണെന്നും, ചരിത്രബോധമില്ലാതെ തിടുക്കത്തിൽ ഏകപക്ഷീയമായി തീർപ്പുകൽപ്പിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഭാവിയിൽ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് അതത് സ്ഥലങ്ങളുടെ പേര് നൽകണമെന്ന ആവശ്യം ഉയർന്നാൽ അത് ആ ഘട്ടത്തിൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും, എന്നാൽ വരാനിരിക്കുന്ന പദ്ധതികളെ മുൻനിർത്തി നിലവിലുള്ള കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് തികച്ചും അനാവശ്യമാണെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു. അതിനാൽ 'കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്' എന്ന പേര് തന്നെ നിലനിർത്തണമെന്നാണ് ആവശ്യം. കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയുള്ള കെ.എം.ആർ.എൽ, കേരളമൊട്ടാകെ നഗര ഗതാഗത പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പേര് മാറ്റാൻ എം.ഡി ലോക്നാഥ് ബെഹ്റ മുഖേന സർക്കാരിന് ശുപാർശ നൽകിയത്.





