കൊച്ചി: കൊച്ചി മെട്രോയുടെ പുനർനാമകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ. പേര് മാറ്റുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്നും, തങ്ങൾ ഒരു നിർദ്ദേശം സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് നൽകിയ ശുപാർശയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
'കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്' എന്ന പേര് മാറ്റി 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്നാക്കണമെന്ന കെ.എം.ആർ.എല്ലിന്റെ ശുപാർശ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ, കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. സർക്കാർ അറിയാതെയാണ് കെ.എം.ആർ.എൽ പേരുമാറ്റ പ്രഖ്യാപനം നടത്തിയതെന്നും, രാവിലെ പത്രവാർത്ത കണ്ടാണ് താൻ വിവരമറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരുമായി കൂടിയാലോചിക്കാതെയാണ് കെ.എം.ആർ.എൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിയതെന്നും, പേരുമാറ്റം സർക്കാരിന്റെ ആലോചനയിൽ പോലുമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയായിരുന്നു പേരുമാറ്റ ശുപാർശ സർക്കാരിന് മുന്നിൽ വെച്ചത്. കൊച്ചിക്ക് പുറമെ സംസ്ഥാനത്തുടനീളം നഗര യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ് വഹിക്കുന്നത്. അതേസമയം, പേരുമാറ്റ നിർദ്ദേശം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.





