കോഴിക്കോട്: സി.ഐ ജംഷീദിനെ കോഴിക്കോട് നഗരത്തിലേക്ക് സ്ഥലംമാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത എതിർപ്പുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സത്യത്തിനും പ്രസ്ഥാനത്തിനും വേണ്ടി നിലകൊണ്ട പ്രവർത്തകരെയും ഒപ്പം പൊതുജനങ്ങളെയും അപഹസിക്കുന്നതിന് തുല്യമാണ് ഇത്തരം തീരുമാനങ്ങളെന്നും അണികളെ അപമാനിക്കരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പേരാമ്പ്രയിലെ വ്യാജ ബോംബ് കേസിന് പിന്നിൽ പ്രവർത്തിച്ചത് സി.ഐ ജംഷീദാണെന്ന് ദുൽഖിഫിൽ ആരോപിച്ചു. ഇത്തരത്തിലുള്ള അവിവേകപരമായ തീരുമാനങ്ങൾ ആരെ പ്രീതിപ്പെടുത്താനാണെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, ഉമേഷ് ബാബുവിനെ സർവീസിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിൽ അതിന് മറ്റ് നിരവധി മാർഗ്ഗങ്ങളുണ്ടെന്നും അതിനായി പാർട്ടിയെയും അണികളുടെ ചോരയെയും വിൽക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.





