സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിർണായക നീക്കവുമായി വൈദ്യുതി വകുപ്പും കെ.എസ്.ഇ.ബിയും. സംസ്ഥാനത്തെ 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാനായി 1,500 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ സർക്കാരിന് സമർപ്പിച്ചു. പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര സർക്കാരിന്റെ വി.ജി.എഫ് (VGF) വഴി ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
നിലവിൽ പുറത്തുനിന്ന് ഉയർന്ന തുക നൽകി വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തെ ക്ഷാമം പരിഹരിക്കുന്നത്. എന്നാൽ ഇങ്ങനെ വാങ്ങുന്ന വൈദ്യുതി പീക്ക് സമയങ്ങളിൽ മാത്രമായി ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ്, ആ സമയങ്ങളിലെ ഉയർന്ന ഉപഭോഗം കൈകാര്യം ചെയ്യാൻ പ്രത്യേക സംഭരണ സംവിധാനം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി നിർദ്ദേശം വൈദ്യുതി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ബാറ്ററി സംഭരണ സംവിധാനത്തിലൂടെ മുൻകൂട്ടി ശേഖരിക്കുന്ന വൈദ്യുതി പീക്ക് സമയങ്ങളിൽ ഗ്രിഡിലേക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1,000 മെഗാവാട്ട് സംഭരണ ശേഷിയുള്ള കൂറ്റൻ ബാറ്ററി സ്റ്റോറേജ് ശൃംഖലയാണ് സ്ഥാപിക്കുക. ഇത് വൈദ്യുതി പ്രസരണ ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. കേരളത്തിലെ 50 സബ്സ്റ്റേഷനുകളിലായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് പുറമെ, നിലവിൽ ആറിടങ്ങളിൽ പ്രാഥമികഘട്ടമായി ബാറ്ററി സംഭരണ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പദ്ധതി പൂർത്തീകരണത്തിനായി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായവും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.





