കോഴിക്കോട്: വീണ ടി.യുടെ പങ്കാളിത്തത്തിലുള്ള 'ലേക്കർ ഇന്ത്യ' എന്ന സ്ഥാപനം ഷെൽ കമ്പനിയാണെന്ന സംശയം ശക്തമാകുന്നു. കോഴിക്കോട് പന്തീരാങ്കാവിലെ ഇരുനില കെട്ടിടത്തിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതായി പറയുന്ന ഈ സ്ഥാപനം മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഒരു വെള്ളക്കടലാസിൽ എഴുതി വാതിലിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. സ്ഥാപനം പതിവായി പ്രവർത്തിക്കാറില്ലെങ്കിലും മുറിയുടെ വാടക കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കെട്ടിട ഉടമ വ്യക്തമാക്കി. 2023-ൽ വാടകയ്‌ക്കെടുത്ത ഈ മുറിയുടെ കരാർ, വീണ ടിയുടെ ബിസിനസ് പങ്കാളിയായ ഡോക്ടർ അനസ് ഈയടുത്തും പുതുക്കിയിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണിതെന്നാണ് കെട്ടിട ഉടമ പറയുന്നത്.
എന്നാൽ, ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിലൊരു സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭ്യമായ റിപ്പോർട്ട്. വിവാദങ്ങൾ ഉയർന്നതിന് ശേഷമാണ് കമ്പനിയുടെ വിലാസം പേപ്പറിൽ എഴുതി ഒട്ടിച്ചതെന്ന ആരോപണവും ശക്തമാണ്. എന്നാൽ, മുൻപുണ്ടായിരുന്ന ബോർഡ് പോയതിനെത്തുടർന്ന് പുതിയ വിവരങ്ങൾ ഒട്ടിക്കുകയായിരുന്നുവെന്നാണ് കെട്ടിട ഉടമയുടെ വിശദീകരണം.
അതേസമയം, ഈ കമ്പനിയിൽ വീണയ്ക്ക് പത്ത് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പി.എ. മുഹമ്മദ് റിയാസ് സമർപ്പിച്ച സത്യവാങ്മൂല രേഖകളിൽ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനാണോ ഇത്തരം സ്ഥാപനങ്ങൾ ഉപയോഗിച്ചതെന്ന കാര്യത്തിലാണ് ഇ.ഡി നിലവിൽ അന്വേഷണം പുരോഗമിപ്പിക്കുന്നത്.





