തിരുവനന്തപുരം: 2015-ലെ മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ വനം വകുപ്പിലെ മൂന്ന് മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ ടി. ഉമ, ഈസ്റ്റേൺ സർക്കിൾ മേധാവി ആർ. കമലഹാർ, നോർത്ത് സെൻട്രൽ സർക്കിൾ സി.സി.എഫ് വിജയാനന്ദ് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി വിചാരണയ്ക്ക് അനുമതി നൽകിയത്. ആനവേട്ടക്കേസിലെ 26-ാം പ്രതിയായ അജി ബ്രൈറ്റിനെ കസ്റ്റഡിയിലെടുത്ത് മാരകമായി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.
2015 ജൂലൈ മാസത്തിൽ തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്ത് വെച്ചായിരുന്നു കേസിനാസ്പദമായ മർദ്ദനം നടന്നത്. പരാതി ഉയർന്നതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയും തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കങ്ങൾ നടക്കുന്നുവെന്ന ആക്ഷേപത്തെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചുവെങ്കിലും, മുൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ വിചാരണയ്ക്കുള്ള അനുമതി നിഷേധിച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തുടർന്നാണ് പരാതിക്കാർ തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിച്ച് ഇപ്പോൾ വിചാരണയ്ക്കുള്ള അനുകൂല ഉത്തരവ് നേടിയെടുത്തത്.
അജി ബ്രൈറ്റിന് നേരെ പ്രാകൃതമായ മർദ്ദനമുറകളാണ് പ്രയോഗിച്ചതെന്നും വാരിയെല്ലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മലയാറ്റൂരിൽ നിന്ന് കടത്തിയ ആനക്കൊമ്പുകൾ തിരുവനന്തപുരത്ത് നിന്ന് മറ്റ് വ്യക്തികളിലേക്ക് എത്തിക്കുന്നതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് അജി ബ്രൈറ്റിനെതിരെയുള്ള കുറ്റം.





