കൊച്ചി: മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന പരാതിയിൽ ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയ വിവരം ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് കോടതിയെ അറിയിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം നേരിട്ട് കോടതിയിൽ ഹാജരായാണ് സർക്കാരിന്റെ ഈ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിനെതിരെ, നിലവിൽ ഇല്ലെങ്കിൽ പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം നടത്തുകയെന്നും എന്തുകൊണ്ടാണ് ഒരു ഉറച്ച തീരുമാനത്തിലെത്താൻ കഴിയാത്തതെന്നും ഹൈക്കോടതി ചോദിച്ചു.
ഹാജരായ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹൈക്കോടതി വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ ആണോയെന്ന് കോടതി ആരാഞ്ഞു. സമയം നീട്ടിചോദിക്കാൻ ഒരു ക്ലർക്കിന്റെ പക്കലാണോ അപേക്ഷ കൊടുത്തയക്കേണ്ടതെന്നും ആഭ്യന്തര സെക്രട്ടറി എന്തുകൊണ്ട് നേരിട്ട് അപേക്ഷ നൽകിയില്ലെന്നും കോടതി ചോദിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണിതെന്നും സംസ്ഥാന സർക്കാരിലെ ഏറ്റവും ഉന്നതമായ പദവിയിലാണ് താങ്കൾ ഇരിക്കുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു. വിജിലൻസ് അന്വേഷണത്തിലെ തീരുമാനം അറിയിക്കാൻ സാവകാശം തേടി ഒരു ജൂനിയർ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതിലായിരുന്നു കോടതിയുടെ ഈ അതൃപ്തി.
എസ്. ശ്രീജിത്തിനെതിരായ അന്വേഷണത്തിൽ തീരുമാനമെടുത്ത് കോടതിയെ അറിയിക്കാത്തതിനാലാണ് മിൻഹാജ് ആലത്തോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നത്. പരാതിക്കാരനെ കേട്ട ശേഷം മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കിയിരുന്നില്ല. നേരിട്ടെത്താൻ വെള്ളിയാഴ്ച വരെ സമയം വേണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളിയാണ് കോടതി നടപടി സ്വീകരിച്ചത്.
മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തി, യു.എ.ഇയിൽ യൂണിഫോം ധരിച്ച് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു, ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ അഴിമതി കാട്ടി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.





