കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി കോഴിക്കോട് സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. മഹിളാമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എന്നതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
ജന്തർ മന്ദിറിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ ജാൻമണി അധിക്ഷേപകരമായ പരാമർശം നടത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. എന്നാൽ ജാൻമണിയുടെ മാപ്പപേക്ഷ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഗുരുതരമായ തെറ്റ് ചെയ്തതിനു ശേഷം ക്ഷമ ചോദിച്ചതുകൊണ്ട് കാര്യമില്ലെന്നുമാണ് മഹിളാമോർച്ച വ്യക്തമാക്കിയത്.





