തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളിലെ അക്രമപ്രവണതകൾ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടറോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ നിർദ്ദേശം നൽകുമെന്നും, കരുവാറ്റയിൽ നടന്നത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
വി.ഡി. സവർക്കർ ക്വിസ് വിവാദത്തിൽ സർക്കാരിന് യാതൊരു തിരിച്ചടിയും നേരിട്ടിട്ടില്ലെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികളുമായി കൃത്യമായി മുന്നോട്ടുപോകുമെന്നും സർക്കാരിന്റെ വിശദീകരണങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം ശ്രീ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഓണം കഴിഞ്ഞയുടൻ ഉപസമിതി യോഗം ചേരുമെന്നും തുടർനടപടികൾ അതിനുശേഷമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കെ-ടെറ്റ് വിഷയത്തിൽ അധ്യാപകരെ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹർജി ഫയൽ ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. അധ്യാപകർക്ക് അനുകൂലമായ വിധി സമ്പാദിക്കാനാണ് ശ്രമിക്കുന്നതെന്നും വിഷയത്തിലെ പല കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





