തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദ്ദനമേറ്റ് മരിച്ച കേസിൽ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരത്തിൽ 96 മുറിവുകൾ ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന 78 പേജുള്ള കുറ്റപത്രമാണ് നെടുമങ്ങാട് എസ്.സി/എസ്.ടി കോടതിയിൽ പോലീസ് നൽകിയത്. കൊലപാതകം, ക്രൂരമായ മർദ്ദനം, തെളിവ് നശിപ്പിക്കൽ, ജെ.ജെ ആക്ട് എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 26-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അഖിലയുടെ മകൻ അർഷിദാണ് രണ്ടാനച്ഛന്റെ ക്രൂരമായ പീഡനങ്ങളെത്തുടർന്ന് കൊല്ലപ്പെട്ടത്. ഇയാൾ പതിവായി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും അമ്മ കുട്ടിയെ വേണ്ടവിധം നോക്കിയിരുന്നില്ലെന്നും ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. കൊലപാതകത്തിൽ ഒന്നാം പ്രതിയായ അഷ്കറിനെതിരെ എസ്.സി/എസ്.ടി നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നുവെന്നും വൈദ്യപരിശോധനയിൽ വ്യക്തമായി. തലയ്ക്കേറ്റ കനത്ത ആഘാതത്തെത്തുടർന്നുണ്ടായ നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്.
തങ്ങൾക്ക് ഒന്നിച്ച് ജീവിക്കുന്നതിന് ഒന്നര വയസ്സുകാരൻ ഒരു തടസ്സമായി മാറിയതിനാലാണ് ക്രൂരമായി മർദ്ദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്കർ പോലീസിനോട് മൊഴി നൽകിയിരുന്നു. കുട്ടി പടിയിൽനിന്ന് വീണതാണെന്നായിരുന്നു പ്രതികൾ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതക വിവരം പുറത്തുവന്നത്.





