തൃശൂർ: പതിനാറാമത് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തൃശൂർ റീജിയണൽ തിയേറ്ററിലെ പുഷ്പൻ നഗറിൽ തുടക്കമായി. ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ സാധിച്ചത് വലിയൊരു അംഗീകാരമായി കരുതുന്നുവെന്നും സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവതലമുറ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് വ്യക്തമാക്കിയ പ്രകാശ് രാജ്, ജന്തർ മന്ദിറിൽ ദർശിച്ചത് യുവജനങ്ങളുടെ സൗന്ദര്യവും പോരാട്ടവീര്യവുമാണെന്ന് ഓർമ്മിപ്പിച്ചു.
തലച്ചോറിനെയും യുവസമൂഹത്തെയും ഭയമാണെന്ന് ഒടുവിൽ ഭരണകൂടത്തിന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. രാജ്യത്തെ സാധാരണ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നിങ്ങളെ ഭയമില്ലെന്ന് തുറന്നുപറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത യുവാക്കൾ ആദ്യമായി ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വിറച്ചു. സമരവേദികൾ മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ ജന്തർ മന്ദിറിൽ മാത്രമായി ഒതുങ്ങുന്നില്ല; എവിടെ വേണമെങ്കിലും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാം. നിലവിലെ അവസ്ഥയ്ക്ക് ബദൽ എന്താണെന്നത് ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജനങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





