ഇൻസ്റ്റാഗ്രാമിലൂടെ 'കുട്ടിസഖാവ്' എന്ന പേരിൽ ശ്രദ്ധേയനായ മലപ്പുറം തിരൂർ സ്വദേശിയായ എട്ടുവയസ്സുകാരൻ സിയാന് കൃത്യമായ ശിക്ഷണം നൽകണമെന്ന് എ.പി സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ്. കുട്ടിയെ നവമാധ്യമങ്ങളിൽ കച്ചവടച്ചരക്കാക്കിയവരെ തിരുത്താൻ തയ്യാറാകണമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ എഴുത്തുകാരൻ അശോകൻ ചെരുവിൽ വരെയുള്ളവർ 'ഷെയറെന്റിങ്' എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കണമെന്നും എസ്.എസ്.എഫിന്റെ മുഖമാസികയായ 'രിസാല'യിൽ പ്രസിദ്ധീകരിച്ച ലേഖനം ആവശ്യപ്പെടുന്നു.
സിയാൻ വെറുമൊരു കൊച്ചുകുട്ടിയാണെന്നും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പങ്കാളിയാകാനുള്ള പ്രായം അവനായിട്ടില്ലെന്നും ലേഖനം വ്യക്തമാക്കുന്നു. വാണിജ്യ സ്ഥാപനമായ മെറ്റയുടെ ഉൽപന്നമായ ഇൻസ്റ്റാഗ്രാം കുട്ടികൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ അക്കൗണ്ട് നീക്കം ചെയ്തത് അവരുടെ നയപരമായ തീരുമാനമാണ്. കുട്ടിയെ കരയിപ്പിച്ച് സഹതാപം നേടാൻ നോക്കാതെ മുതിർന്നവർ അവന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്. മാതാപിതാക്കളാണ് അവനെ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. മുതിർന്നവരുടെ പ്രവൃത്തികൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് കാഴ്ചബംഗ്ലാവിലെ കൗതുകം പോലെ തോന്നാമെങ്കിലും അത് തികച്ചും അശ്ലീലമാണെന്ന് ലേഖനം നിരീക്ഷിക്കുന്നു.
സിയാന്റെ സംസാരശൈലിയിൽ കാണുന്ന അകാല പക്വത തിരുത്തപ്പെടേണ്ട ഒരു വൈകല്യം പോലെയാണെന്നും കൃത്യമായ ശിക്ഷണത്തിലൂടെ അവനെ സ്വാഭാവികമായ കുട്ടിക്കാലത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും ലേഖനത്തിൽ പറയുന്നു. ചെങ്കൊടിയോ അതിന്റെ രാഷ്ട്രീയ ആശയങ്ങളോ കുട്ടികളുടെ വ്യാവഹാരിക വിഷയമല്ല. ഇത്തരം മോണോ ആക്ടുകളും വേഷപ്പകർച്ചകളും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് കുട്ടികളോട് കാട്ടുന്ന വലിയ അനീതിയാണ്.
'ഷെയറിങ്', 'പേരന്റിങ്' എന്നീ വാക്കുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ 'ഷെയറെന്റിങ്' എന്ന ആശയത്തിന്റെ പ്രാധാന്യം പിണറായി വിജയൻ മുതൽ അശോകൻ ചരുവിൽ വരെയുള്ളവർ ഇംപോസിഷൻ എഴുതി പഠിക്കേണ്ടതുണ്ട്. കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സ്വകാര്യ വിവരങ്ങളും ഇന്റർനെറ്റിൽ പങ്കുവെക്കുന്നതിലൂടെ അവരുടെ സ്വകാര്യത കടുത്ത ഭീഷണിയിലാണ് ആകുന്നത്. പരിഷ്കൃത സമൂഹങ്ങളിൽ കുട്ടികളെ ഉപയോഗിച്ചുള്ള കണ്ടന്റ് നിർമ്മാണം കർശനമായി നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ എട്ടുവയസ്സുകാരുടെ ഉള്ളടക്കങ്ങൾക്ക് മാതാപിതാക്കളുടെ നിരീക്ഷണവും സ്വകാര്യതയും സെൻസിറ്റീവ് അല്ലാത്ത ഉള്ളടക്കങ്ങളും നിർബന്ധമാണ് എന്നിരിക്കെ, ഈ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സിയാന്റെ അക്കൗണ്ട് നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ലേഖനം വിശദീകരിക്കുന്നു.





