നെഹ്‌റു ട്രോഫി വള്ളംകളിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെ ജലമേളയിൽ നിന്നും വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എം.പി തീരുമാനിച്ചു. തന്റെ പേരോ ചിത്രമോ വെക്കാതെ അച്ചടിച്ച പോസ്റ്റർ പിൻവലിച്ചെങ്കിലും, പുതിയ പോസ്റ്റർ ഇതുവരെ പുറത്തിറക്കാത്തതിൽ എം.പിക്ക് കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് എൻ.ടി.ബി.ആർ കൾച്ചറൽ കമ്മിറ്റി വിവാദ പോസ്റ്റർ പിൻവലിച്ചത്.
ജലമേളയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളിൽ ഭൂരിഭാഗവും കൊടിക്കുന്നിൽ സുരേഷിന്റെ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ളവയാണ്. കൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, എല്ലാ എം.എൽ.എമാർ, കെ.സി. വേണുഗോപാൽ എം.പി എന്നിവരുൾപ്പെടെയുള്ള മുഴുവൻ ജനപ്രതിനിധികളെയും സാംസ്കാരിക പരിപാടിയുടെ അറിയിപ്പായി ഇറക്കിയ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രചാരണ നോട്ടീസിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കിയ സംഭവത്തിൽ നഗരസഭയും തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച സമ്മതിച്ചിരുന്നു. തുടർന്ന് എം.പിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പുതുക്കിയ നോട്ടീസ് തയ്യാറാക്കിയിട്ടുണ്ടെന്ന് കൾച്ചറൽ കമ്മിറ്റി കൺവീനർ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.





