ആലപ്പുഴ: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൗമാരസംഘം നടത്തിയത് ഞെട്ടിക്കുന്ന ആസൂത്രണമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. വീടിന്റെ മേൽക്കൂരയിലെ ഓടുകൾ ഇളക്കി ശിവൻകുട്ടിയുടെ തലയിലേക്ക് വലിയ പാറക്കല്ല് താഴേക്ക് ഇട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതിയെന്ന് കസ്റ്റഡിയിലുള്ള പ്ലസ് വൺ വിദ്യാർത്ഥി മൊഴി നൽകി. എ.ആർ. മുരുഗദോസിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ 'സ്‌പൈഡർ' എന്ന തമിഴ് ചിത്രത്തിൽ നിന്നാണ് ഈ ആശയം ലഭിച്ചതെന്നും പ്രതി സമ്മതിച്ചു. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കുറ്റകൃത്യത്തിന് പിന്നിൽ സിനിമാ സ്വാധീനമുണ്ടാകാമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നിരീക്ഷിച്ചിരുന്നു.
ശനിയാഴ്ച രാത്രി കൊല്ലത്തുനിന്ന് ട്രെയിൻ മാർഗ്ഗമാണ് പ്രതികൾ കരുവാറ്റയിലെത്തിയത്. ശിവൻകുട്ടി ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഏണി ഉപയോഗിച്ച് മേൽക്കൂരയിൽ കയറിയെങ്കിലും, ഓടിന് താഴെ മച്ച് ഉണ്ടായിരുന്നതിനാൽ കല്ലിട്ട് അപായപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന്, ശുചിമുറിയുടെ വെന്റിലേഷൻ ദ്വാരത്തിലൂടെ അകത്തുകടക്കാമെന്ന് 13-കാരിയായ പെൺകുട്ടി വാട്‌സാപ്പിലൂടെ നിർദ്ദേശം നൽകി. ഇതനുസരിച്ച് ഒരാൾ വെന്റിലേറ്റർ വഴി അകത്തുകടന്ന് മുൻവാതിൽ തുറന്ന് ബാക്കിയുള്ളവരെ പ്രവേശിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ശിവൻകുട്ടിയെ സംഘം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ 13-കാരി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ തത്സമയം കണ്ടതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ വിഷം നൽകിയും വാഹനം ഇടിപ്പിച്ചും ശിവൻകുട്ടിയെ വധിക്കാൻ സംഘം പദ്ധതിയിട്ടിരുന്നു. ഇതിനായി കരുനാഗപ്പള്ളിയിലെ ഒരു ക്വട്ടേഷൻ സംഘത്തെ പണം വാഗ്ദാനം ചെയ്ത് സമീപിച്ചെങ്കിലും അവർ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് സങ്കീർണ്ണതകൾ ഒഴിവാക്കാൻ മേൽക്കൂരയിൽ നിന്ന് കല്ലിടാൻ തീരുമാനിച്ചത്. എട്ടാം ക്ലാസുകാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. പിടിയിലാകില്ലെന്ന അമിത ആത്മവിശ്വാസത്തിൽ കൊലപാതക ആസൂത്രണം നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളും ലൊക്കേഷൻ വിവരങ്ങളും നീക്കം ചെയ്യാതിരുന്നതാണ് പ്രതികൾക്ക് കുരുക്കായത്.
വിവസ്ത്രനാക്കി കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയ 67-കാരൻ ശിവൻകുട്ടിയുടെ വീട്ടിലാകെ മുളകുപൊടി വിതറിയ നിലയിലായിരുന്നു. വീട്ടിൽ നിന്ന് കവർന്ന ആറ് പവൻ സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐഫോണും, സഹപാഠികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്കുകളും വാങ്ങാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി.





