ഗുരുവായൂർ: പിറവം പാമ്പാക്കുട സ്വദേശിനിയായ നിതിൻ ചന്ദിനെ (49) സ്കോട്ട്‌ലൻഡ് പാർലമെന്റംഗവും മുൻ യുകെ എംപിയുമായ മാർട്ടിൻ ഡേ (55) ജീവിതസഖിയാക്കി. ഇന്ന് രാവിലെ 11 മണിയോടെ ഗുരുവായൂർ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകൾ നടന്നത്. ഇരുവിഭാഗത്തിലെയും അടുത്ത ബന്ധുക്കൾക്കൊപ്പം നിതിന്റെ 22 വയസ്സുള്ള മകൻ വേദിക് ശങ്കറും വിവാഹത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിന് ശേഷം ഐടി മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദ പഠനത്തിനായാണ് നിതിൻ ചന്ദ് 2008-ൽ സ്റ്റുഡന്റ് വിസയിൽ യുകെയിലേക്ക് പോകുന്നത്. മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്കൂൾ സഹപാഠികൂടിയായ നിതിൻ, റിട്ടയേർഡ് വെറ്ററിനറി ഫീൽഡ് ഓഫീസർ പാമ്പാക്കുട കുന്നത്തോത്ത് കെ.എൻ. ചന്ദ്രന്റെയും മുൻ ഗ്രാമപഞ്ചായത്തംഗം രാജമ്മയുടെയും ഏക മകളാണ്. ഉപരിപഠനത്തിന് ശേഷം പിഎച്ച്ഡി ചെയ്യുന്നതിനിടെ യുകെ ഭരണകൂടം വിദേശ വിദ്യാർത്ഥികളുടെ വിസ നിയമങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവന്നപ്പോൾ നിതിന്റെ വിസയും റദ്ദാക്കപ്പെട്ടു. തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യുകെ പാർലമെന്ററി കമ്മിറ്റികൾക്ക് മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാനും വാദിക്കാനും മുന്നിട്ടിറങ്ങിയപ്പോഴാണ് അന്നത്തെ യുകെ പാർലമെന്റംഗമായിരുന്ന മാർട്ടിൻ ഡേയുമായി നിതിൻ സൗഹൃദത്തിലാകുന്നത്.
സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവായ മാർട്ടിൻ ഡേ, യുകെ പാർലമെന്റിൽ ലിൻലിത്‌ഗോ ആൻഡ് ഈസ്റ്റ് ഫൽകിർക്ക് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. 2016 ഫെബ്രുവരിയിലെ പരിചയപ്പെടലിനുശേഷം അതേവർഷം മേയിലാണ് മാർട്ടിൻ പ്രണയാഭ്യർത്ഥന നടത്തിയത്. താൻ വിവാഹമോചിതയാണെന്നും 12 വയസ്സുള്ള ഒരു മകനുണ്ടെന്നും നിതിൻ വ്യക്തമാക്കിയെങ്കിലും, വിസയോ ജോലിയോ ഇല്ലാതിരുന്ന സാഹചര്യത്തിൽ മാർട്ടിൻ നിതിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കളായ മാർഗരറ്റ് ഡേയും റോൺ ഡേയും നിതിനെ പൂർണ്ണമനസ്സോടെ കുടുംബത്തിലേക്ക് സ്വീകരിച്ചു. പിന്നാലെ യുകെയിലെത്തിച്ച മകൻ വേദിക് ശങ്കറിനെ സ്നേഹത്തോടെ വളർത്തി വലുതാക്കിയത് മാർട്ടിന്റെ മാതാപിതാക്കളാണെന്ന് നിതിൻ സ്മരിക്കുന്നു.





