വയനാട്: സ്പാ കേന്ദ്രങ്ങളെ മറയാക്കി നടത്തിയ എം.ഡി.എം.എ വിൽപ്പന എക്സൈസ് പിടികൂടി. വയനാട് വൈത്തിരി തളിപ്പുഴയിൽ നടത്തിയ പരിശോധനയിൽ 2.229 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശിയായ സായൂജ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ലഹരിക്കെതിരെയുള്ള എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.
കഴിഞ്ഞ ദിവസങ്ങളിലായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റെയ്ഞ്ച് ഓഫീസുകൾ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളുമാണ് നടന്നു വരുന്നത്. ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുക, അന്തർസംസ്ഥാന ലഹരിക്കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവയ്ക്കൊപ്പം പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കുകയുമാണ് ഈ പ്രത്യേക ദൗത്യത്തിലൂടെ എക്സൈസ് പ്രധാനമായും ലക്ഷ്യമിടുന്നത്.





