ആലപ്പുഴ: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്ത ബന്ധുവായ പതിമൂന്നുകാരിക്ക് ഇയാളോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്നും ശിവൻകുട്ടിയെ വധിക്കാൻ കുട്ടി മുൻപും പദ്ധതികൾ തയ്യാറാക്കിയിരുന്നുവെന്നും വ്യക്തമായി. കൊലപാതകം നടപ്പിലാക്കേണ്ട രീതിയും രക്ഷപ്പെടാനുള്ള വഴികളും ആസൂത്രണം ചെയ്തത് മുഖ്യസൂത്രധാരയായ ഈ എട്ടാം ക്ലാസുകാരിയാണ്. സംഭവത്തിന് ശേഷം കാര്യങ്ങൾ ശാന്തമാകുമ്പോൾ നാടുവിടാനായിരുന്നു കൗമാരസംഘത്തിന്റെ പദ്ധതി.
ശിവൻകുട്ടിക്കും ഭാര്യയ്ക്കുമൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും വിദേശത്താണെങ്കിലും ഗർഭിണിയായതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് അമ്മ നാട്ടിലെത്തിയിരുന്നു. കൊല്ലപ്പെട്ടയാൾ മോശമായി സ്പർശിച്ചതായി പെൺകുട്ടി ആൺസുഹൃത്തിനോട് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ശിവൻകുട്ടിയെ വധിക്കാൻ ആദ്യം ആൺസുഹൃത്തിനോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ, അയാൾ ചെയ്തില്ലെങ്കിൽ താൻ തന്നെ കൊല്ലുമെന്ന് പെൺകുട്ടി വ്യക്തമാക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണങ്ങളിൽ നിന്നാണ് പൊലീസിന് ഈ വിവരങ്ങൾ ലഭിച്ചത്.
പെൺകുട്ടിയുടെ ലഹരി ഉപയോഗത്തെയും ആൺസുഹൃത്തുക്കളുമായുള്ള ബന്ധത്തെയും ചോദ്യം ചെയ്തതും രാത്രി വൈകി എത്തുന്നതിന് ശിവൻകുട്ടി നിരന്തരം വഴക്കുപറഞ്ഞതുമാണ് കൊലപാതകത്തിലേക്ക് നയിച്ച പകയ്ക്ക് കാരണം. കൃത്യം നടക്കുമ്പോൾ ശിവൻകുട്ടിയെ വിവസ്ത്രനാക്കണമെന്നും വീഡിയോ കോളിലൂടെ കൊലപാതകം കാണണമെന്നും ആവശ്യപ്പെട്ടത് പെൺകുട്ടിയാണ്. ചോദ്യം ചെയ്യലിൽ പിടിയിലായ നാല് കുട്ടികളും ഒട്ടും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.
രാസലഹരി ഉപയോഗിച്ച ശേഷമാണ് പ്രതികൾ കൊലപാതകത്തിനെത്തിയത്. ആൺസുഹൃത്തുക്കൾ പെൺകുട്ടിക്ക് ലഹരി കൈമാറിയിരുന്നു. സ്കൂളിൽ ആരോടും സൗഹൃദമില്ലാത്ത അന്തർമുഖ സ്വഭാവക്കാരിയായിരുന്നു കുട്ടിയെന്നാണ് അധ്യാപകർ നൽകുന്ന വിവരം. കുട്ടികൾ പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവർ സ്ഥിരം ലഹരിക്ക് അടിമകളാണോയെന്നും ലഹരി എത്തിച്ചുനൽകിയ കൊല്ലത്തെ പ്രാദേശിക സംഘങ്ങളെക്കുറിച്ചും സിഡിആർ പരിശോധനയിലൂടെ അന്വേഷണം നടക്കുകയാണ്.
കൈകാലുകൾ ബന്ധിച്ച് വിവസ്ത്രനാക്കിയ നിലയിലാണ് 67-കാരനായ ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ വീടാകെ മുളകുപൊടി വിതറിയിരുന്നു. കവർച്ച ചെയ്ത ആറ് പവൻ സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐഫോണും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്കുകളും വാങ്ങാനായിരുന്നു പദ്ധതി.
പരീക്ഷയുണ്ടെന്ന് പറഞ്ഞ് ബന്ധുവീട്ടിൽ നിന്നെത്തിയ പെൺകുട്ടി വീട് അകത്തുനിന്ന് പൂട്ടിയ നിലയിലാണെന്ന് പറഞ്ഞ് നാട്ടുകാരെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ പരീക്ഷയെഴുതാൻ പോകണമെന്ന് ആവശ്യപ്പെട്ടതോടെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്.





