ആലപ്പുഴ: യുവമോർച്ച നേതാവ് ഉൾപ്പെട്ട സ്വർണപ്പണയ തട്ടിപ്പുകേസിൽ നിർണായക നടപടിയുമായി കുറത്തികാട് പോലീസ്. കേസിലെ പ്രതികളിലൊരാളായ 'ശ്രീലകം ഫിനാൻസ്' മാനേജർ ടിനു തമ്പാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, തട്ടിപ്പിലെ പ്രധാന പ്രതികളായ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ എന്നിവർ ഒളിവിൽ തുടരുകയാണ്. നിരവധി പേർ തട്ടിപ്പിനിരയായി പരാതി നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ആറ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഭരണിക്കാവ്, കറ്റാനം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. പ്രതികൾ ഏകദേശം 100 പവൻ സ്വർണം തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പോലീസിന് ഒത്തുകളിയുണ്ടെന്ന തരത്തിൽ നേരത്തെ വ്യാപക ആക്ഷേപങ്ങൾ ഉയർന്നിരുന്നു.





