കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനകളിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണ്. വീണയുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളുടെ ഭാഗമായി നടന്ന പലതിനോടും ഇതുവരെ പ്രതികരിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ തന്റെ സുഹൃത്തുക്കളെ അടക്കം ലക്ഷ്യമിട്ട് വേട്ടയാടാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വതന്ത്രമായി ബിസിനസ് നടത്താൻ അവകാശമുള്ള വ്യക്തിയാണ് വീണയെന്നും എന്നാൽ കഴിഞ്ഞ ദിവസം പരിശോധന നടന്നത് തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. താൻ പാർലമെന്ററി രംഗത്തേക്ക് കടന്നുവരുന്നതിന് മുൻപ് തന്നെ ഈ സൗഹൃദങ്ങൾ ഉള്ളതാണെന്നും അവർ ദീർഘകാലമായി ബിസിനസ് ചെയ്യുന്നവരാണെന്നും വ്യക്തമാക്കിയ റിയാസ്, അന്വേഷണം തന്നിലേക്ക് നീളുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അറിയിച്ചു.
'ലേക്കർ ഇന്ത്യ' എന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ തന്റെ നാമനിർദ്ദേശ പത്രികയിൽ കൃത്യമായി വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി വീണ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചോ എന്നത് മാത്രമാണ് ഉയരുന്ന ചോദ്യമെന്നും ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വാർത്തകൾക്കും മറുപടി നൽകാനില്ലെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡി പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ ഉടമകളായ നിഖിൽ ഉൾപ്പെടെയുള്ളവർ അടുത്ത സുഹൃത്തുക്കളും കുടുംബസുഹൃത്തുക്കളുമാണെന്നും അവരുമായുള്ള ബന്ധം ജീവിതകാലം മുഴുവൻ തുടരുമെന്നും റിയാസ് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്നും ഈ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡിയുടെ ശ്രദ്ധ പിണറായിയിൽ നിന്ന് തന്നിലേക്ക് മാറുന്നതിൽ ഭയമില്ല. ലേക്കർ ഇന്ത്യയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ അനാവശ്യ ഇടപെടലുകൾ നടത്തി. ഇ.ഡി അന്വേഷിച്ച കേസുകളിൽ എത്രയെണ്ണം തെളിയിക്കപ്പെട്ടു എന്ന കണക്കുകൾ എല്ലാവരുടെയും മുന്നിലുണ്ട്. ബി.ജെ.പി ഇ.ഡിയെ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വ്യക്തമാണ്. ഇ.ഡിയുടെ പേര് കേൾക്കുമ്പോൾ ഓടിയൊളിക്കുന്ന കോൺഗ്രസിനെയും ലീഗിനെയും പോലെയല്ല തങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.
വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സി.പി.ഐ.എമ്മിന്റെയും തീരുമാനം. സി.പി.ഐ.എമ്മിനെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി നേതാക്കളുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇ.ഡി റെയ്ഡ് സംഘടിപ്പിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ബി.ജെ.പിയുടെ ഭാഗത്തുനിന്ന് വലിയ കൊള്ളകൾ നടക്കുമ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത ഇ.ഡി, സി.പി.ഐ.എമ്മിനെ വേട്ടയാടാൻ മാത്രമാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





