കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി സ്വതന്ത്ര കൗൺസിലർ മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച മായ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ റിയാ ചീരാൻകുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. അതേസമയം, വിമത കൗൺസിലറായ ലിസിക്കുട്ടി കോൺഗ്രസ് സ്ഥാനാർത്ഥി റിയാ ചീരാൻകുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.
കോൺഗ്രസ് വിമതയായി വിജയിച്ചെത്തിയ മായാ രാഹുൽ, 12 എൽ.ഡി.എഫ് അംഗങ്ങളുടെയും 3 കോൺഗ്രസ് വിമതരുടെയും ഒപ്പം സ്വന്തം വോട്ടും നേടിയാണ് ചെയർപേഴ്സൺ പദവിയിലെത്തിയത്. ഇത് 'നന്മയുടെ വിജയം' ആണെന്ന് പ്രതികരിച്ച മായാ രാഹുൽ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.
ചെയർപേഴ്സണായിരുന്ന ദിയാ ബിനു പുളിക്കകണ്ടത്തിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് അനിവാര്യമായത്. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും മായാ രാഹുലും എൽ.ഡി.എഫ് നീക്കത്തിനൊപ്പം നിൽക്കുകയായിരുന്നു. നേരത്തെ നഗരസഭയിൽ ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ, സ്വതന്ത്ര അംഗങ്ങളായ ബിനു പുളിക്കകണ്ടം, മകൾ ദിയാ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയും ആദ്യ ടേമിൽ ദിയ ചെയർപേഴ്സണാവുകയുമായിരുന്നു. എന്നാൽ ആറ് മാസം മാത്രമാണ് ഈ ഭരണത്തിന് ആയുസ്സുണ്ടായിരുന്നത്.





