കൊച്ചി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ വീഴ്ചവരുത്തുകയും പ്രതിക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുകയും ചെയ്തെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെ, ഡിവൈഎസ്പി സുധീർ കല്ലന് സർക്കാർ സംരക്ഷണം നൽകുന്നതായി ആക്ഷേപം. ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലനിൽക്കെ, ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല. കോടതിയുടെ രൂക്ഷവിമർശനങ്ങൾക്കും ആഭ്യന്തരമന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് മാത്രമല്ല, വിഷയം പരിശോധിക്കാമെന്ന ഒറ്റ മറുപടിയിൽ രമേശ് ചെന്നിത്തല കാര്യങ്ങൾ ഒതുക്കുകയായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സുധീർ കല്ലനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ വിഭാഗം സൂപ്രണ്ട് കിരൺ പി.ബി.ക്കാണ് പരാതിയുടെ അന്വേഷണ ചുമതല. ഇദ്ദേഹം സമർപ്പിക്കുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം.





