തിരുവനന്തപുരം: സി.പി.ഐ.എമ്മിനെ നിരന്തരം വേട്ടയാടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമിക്കുന്നതെന്നും ജനങ്ങളിൽ പാർട്ടിവിരുദ്ധ മനോഭാവം വളർത്തിയെടുക്കാനാണ് ഏജൻസിയുടെ നീക്കമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ഇ.ഡിയുടെ ഭാഗത്തുനിന്ന് തുടർച്ചയായ കടന്നാക്രമണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് പി.എ. മുഹമ്മദ് റിയാസുമായുള്ള ബന്ധത്തിന്റെ പേരിൽ മാത്രം ഒൻപത് പേരെയാണ് ഏജൻസി ചോദ്യം ചെയ്തത്. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്നവരെ ചോദ്യം ചെയ്ത് അനാവശ്യ പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. ബി.ജെ.പിയും സംഘപരിവാർ സംഘടനകളും വലിയ തോതിലുള്ള അഴിമതിയും കൊള്ളയും നടത്തുമ്പോൾ യാതൊരു നിലപാടും സ്വീകരിക്കാത്ത ഇ.ഡി, പാർട്ടിക്കെതിരെ മാത്രം തിരിഞ്ഞ് റെയ്ഡുകൾ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിരുദ്ധ ശക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഇ.ഡിയുടെ സ്ഥാനമെന്ന് വ്യക്തമാക്കിയ അദ്ദേഹം, യാതൊരു വസ്തുതയുമില്ലാത്ത കാര്യങ്ങളെ സത്യമാണെന്ന് വരുത്തിത്തീർക്കാനാണ് ഏജൻസി ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സി.പി.ഐ.എം നേതാവിന്റെ വസതിയടക്കം എട്ടിടങ്ങളിലാണ് ഇ.ഡി സംഘം ഒരേസമയം പരിശോധന നടത്തിയത്. വീണ ടി.യും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിൽ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെ മുൻനിർത്തിയായിരുന്നു ഈ പരിശോധനകൾ.





