പത്തനംതിട്ട: സർവീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ പത്തനംതിട്ട - കോന്നി - തണ്ണിത്തോട് റൂട്ടിലോടുന്ന പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ. ഇന്നലെയാണ് ഉദ്ഘാടനം നിർവ്വഹിച്ച സർവീസ് സ്വകാര്യ ബസ് തൊഴിലാളികൾ വഴിയിൽ തടസ്സപ്പെടുത്തിയത്. പ്രിയദർശിനി ബസ് കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്നും, സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപേ ഓടിയെത്തി മുഴുവൻ യാത്രക്കാരെയും കയറ്റിക്കൊണ്ടുപോവുകയാണെന്നും ജീവനക്കാർ ആരോപിച്ചു.
സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് പെർമിറ്റോ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ അടക്കമുള്ള മതിയായ രേഖകളില്ലെന്നും നിയമവിരുദ്ധമായാണ് ഇവ ഓടുന്നതെന്നും സ്വകാര്യ ബസ് തൊഴിലാളികൾ കുറ്റപ്പെടുത്തി. തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന രീതിയിലാണ് പുതിയ സർവീസ് നടത്തുന്നതെന്നും, കെ.എസ്.ആർ.ടി.സി ഇല്ലാത്ത മേഖലകളിൽ പുതുതായി പ്രിയദർശിനി ബസുകൾ ആരംഭിക്കില്ലെന്ന് മുൻപ് നൽകിയ ഉറപ്പ് അധികൃതർ ലംഘിച്ചതായും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രദേശവാസികൾക്ക് പ്രിയദർശിനി സർവീസ് അത്യന്താപേക്ഷിതമാണെന്നും ഈ റൂട്ട് സ്വകാര്യ ബസുകളുടെ മാത്രം കുത്തകയല്ലെന്നും തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു വ്യക്തമാക്കി.





